തൃശൂർ: ശാസ്‌താംപൂവം കാടർ കോളനിയിൽ നിന്ന് 7 ദിവസം മുമ്പ് കാണാതായ രണ്ടു കുട്ടികളുടെയും മൃതദേഹം കണ്ടെത്തി. വനംവകുപ്പും പൊലീസും സംയുക്‌തമായി നടത്തിയ പരിശോധനയില്‍ കോളനിക്ക് സമീപമുള്ള പാറയുടെ സമീപത്തു നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കോളനിക്കു സമീപം ഉൾവനത്തിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. കുട്ടന്റെ മകൻ സജി കുട്ടൻ (15), രാജശേഖരന്റെ മകൻ അരുൺ കുമാർ (8) എന്നിവരെ മാർച്ച് രണ്ടാം തീയതി പകൽ 10 മുതലാണ് കാണാതായത്.
മാർച്ച് രണ്ടാം തീയതി രാവിലെ മുതൽ കുട്ടികളെ കാണാനില്ലെന്നു കാണിച്ച് കോളനി അധികൃതർ വെള്ളിക്കുളങ്ങര പൊലീസിൽ പരാതി നൽകിയിരുന്നു. കുട്ടികൾ പോകാനിടയുള്ള സ്‌ഥലങ്ങളിൽ നടത്തിയ അന്വേഷണം വിഫലമായതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം രക്ഷിതാക്കൾ പരാതി നൽകിയത്.
ഇന്ന് രാവിലെ ആറ് മണിയോടെ പത്ത് പേരടങ്ങുന്ന ഏഴ് സംഘങ്ങളായാണ് ഉദ്യോഗസ്‌ഥർ കുട്ടികൾക്കായി കാട്ടിനുളളിൽ തിരച്ചിൽ ആരംഭിച്ചത്. കോളനിക്ക് സമീപത്ത് നിന്ന് ആദ്യം അരുൺ കുമാറിന്റെ മൃതദേഹവും തൊട്ടുപിന്നാലെ സജി കുട്ടന്റെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നു. ഇന്നലെ രാവിലെ മുതൽ വനത്തിൽ അന്വേഷണം നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. ഇതോടെയാണ് ഇന്ന് ഏഴംഗ സംഘങ്ങളായി പരിശോധന നടത്തിയത്.
വെള്ളിക്കുളങ്ങര പൊലീസിന്റെയും, പരിയാരം, വെള്ളിക്കുളങ്ങര ഫോറസ്‌റ്റ് റേഞ്ച് ഓഫിസിലെ ജീവനക്കാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിലായിരുന്നു കുട്ടികൾക്കായി തിരച്ചിൽ നടത്തിയത്.
POLITICS | കടമെടുപ്പ് പരിധി ഉയർത്തില്ലെന്ന് കേന്ദ്രം