തിരുവനന്തപുരം: കൂടുതൽ പേർക്ക് വാക്‌സിനേഷൻ നൽകുന്നതിനൊപ്പം പ്രതിരോധ പ്രവർത്തനങ്ങൾ കടുപ്പിക്കുകയാണ് സർക്കാർ. കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തിലും ഇത് സംബന്ധിച്ച് തീരുമാനമായിരുന്നു.
ആൾകൂട്ടം വർധിച്ചാൽ രോഗവ്യാപന തോത് കൂടും. അതിനാൽ, ആളുകൾ കൂട്ടംകൂടാൻ സാധ്യതയുള്ള ബസ് സ്‌റ്റാൻഡ്, മാർക്കറ്റുകൾ, വിവാഹം, മരണാന്തര ചടങ്ങുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ ജാഗ്രത പാലിക്കണമെന്നാണ് ജനങ്ങൾക്ക് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഇവിടങ്ങളിൽ പോലീസിന്റെ പ്രത്യേക നിരീക്ഷണമുണ്ടാകും. വലിയ ചടങ്ങുകൾ നടത്തണമെങ്കിൽ തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങളെയോ പോലീസിനെയോ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. കൂടുതൽ ആളുകൾ ചടങ്ങുകളിൽ ഉണ്ടാകുന്നുണ്ടെങ്കിൽ നടത്തിപ്പുകാർക്കെതിരെ കേസെടുക്കും.
ശനി, ഞായർ ദിവസങ്ങളിൽ സംസ്‌ഥാനത്ത് പൂർണ നിയന്ത്രണമെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി അറിയിച്ചു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വീടിന് പുറത്തിറങ്ങാൻ പാടില്ല. ഈ രണ്ടുദിവസം സർക്കാർ സ്‌ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവധിയില്ലാത്ത സ്വകാര്യ സ്‌ഥാപനങ്ങളിലെ ജീവനക്കാർ തിരിച്ചറിയൽ രേഖ കൈവശം വെക്കണം. ഇതുകൂടാതെ, ടാക്‌സി സർവീസുകളും പരിശോധിക്കുമെന്ന് ഡിഐജി സഞ്‌ജയ്‌കുമാർ ഗുരുദീൻ പറഞ്ഞു.
Also Read: സംസ്‌ഥാനത്ത് എല്ലാ തടവുകാർക്കും കോവിഡ് വാക്‌സിൻ; ജയിൽവകുപ്പ്