തിരുവനന്തപുരം : സംസ്‌ഥാനത്തെ 2 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്‌റ്റാന്‍ഡേര്‍ഡ്(എന്‍ക്യുഎഎസ്) അംഗീകാരം ലഭിച്ചതായി വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം മാമ്പഴക്കര അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍(സ്‌കോര്‍ 92.56 ശതമാനം), ആലപ്പുഴ നെഹ്‌റു ട്രോഫി അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍(സ്‌കോര്‍ 89.96 ശതമാനം) എന്നീ കേന്ദ്രങ്ങള്‍ക്കാണ് ഇപ്പോള്‍ ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍ക്യുഎഎസ് ബഹുമതി ലഭിച്ചത്.
പോരായ്‌മകള്‍ പരിഹരിച്ച് ഈ രണ്ട് കേന്ദ്രങ്ങളിലും മികച്ച ചികിൽസാ സൗകര്യങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയത്. കോവിഡ് കാലത്ത് സംസ്‌ഥാനത്തെ കൂടുതല്‍ ആരോഗ്യ സ്‌ഥാപനങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിക്കുന്നത് അഭിമാനമുള്ള കാര്യമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഈ രണ്ട് സ്‌ഥാപനങ്ങള്‍ക്ക് കൂടി പുതുതായി എന്‍ക്യുഎഎസ് അംഗീകാരം ലഭിച്ചതോടെ സംസ്‌ഥാനത്ത് എന്‍ക്യുഎഎസ് അംഗീകാരം നേടിയെടുത്ത ആകെ ആരോഗ്യ സ്‌ഥാപനങ്ങളുടെ എണ്ണം 121 ആയി ഉയർന്നു.
3 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 7 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 30 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 77 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയവയാണ് ഇതുവരെ എന്‍ക്യുഎഎസ് അംഗീകാരം നേടിയിട്ടുള്ളത്. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തില്‍ ആദ്യത്തെ 12 സ്‌ഥാനവും കേരളം ഇപ്പോഴും നിലനിര്‍ത്തുകയാണ്. തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രവും കാസര്‍ഗോഡ് കയ്യൂര്‍ രക്‌തസാക്ഷി സ്‌മാരക കുടുംബാരോഗ്യ കേന്ദ്രവും 99 ശതമാനം സ്‌കോര്‍ കരസ്‌ഥമാക്കി ഇന്ത്യയില്‍ തന്നെ ഒന്നാം സ്‌ഥാനത്താണ്.
ജില്ലാതല ആശുപത്രികളുടെ കൂട്ടത്തില്‍ സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കോഴിക്കോട് 96 ശതമാനം സ്‌കോറോടെ ദേശീയ തലത്തില്‍ ഒന്നാം സ്‌ഥാനം പങ്കിട്ടു. ചാലക്കുടി താലൂക്ക് ആശുപത്രി 98.07 ശതമാനം സ്‌കോര്‍ കരസ്‌ഥമാക്കി ഇന്ത്യയിലെ ഏറ്റവും മികച്ച സബ്‌ജില്ലാ ആശുപത്രിയായി മാറി. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ എന്‍ക്യുഎഎസ് അംഗീകാരം നേടുന്ന സംസ്‌ഥാനവും(30 കേന്ദ്രങ്ങള്‍) കേരളമാണ്.
Read also : കോവിഡ് വാക്‌സിനേഷൻ; രണ്ടാം ഡോസിന് ഹജ്‌ജ് അപേക്ഷകർ രജിസ്‌റ്റർ ചെയ്യണം