തൊടുപുഴ: ഇടമലയാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു. പെരിയാറിൽ ചെറിയ തോതിൽ ജലനിരപ്പ് ഉയർന്നേക്കും. ഡാമിന്റെ രണ്ട് ഷട്ടറുകൾ 50 സെന്റി മീറ്ററാണ് തുറന്ന് സെക്കൻഡിൽ 50 ഘനമീറ്റർ വെള്ളമാണ് ഒഴുക്കുന്നത്. ഉച്ചയോടെ ഇത് 100 ഘനമീറ്ററായി ഉയർത്തുമെന്ന് കളക്‌ടർ രേണു രാജ് അറിയിച്ചു.
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിന്റെ 13 ഷട്ടറും തുറന്നു. തുറന്നിരിക്കുന്ന 13 ഷട്ടറുകളിൽ മൂന്നെണ്ണം 60 സെന്റി മീറ്ററായി ഉയർത്തി. ആകെ 9237.00 ക്യുസെക്‌സ് ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു. ജലനിരപ്പ് ക്രമീകരിക്കാൻ ഇടുക്കി ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ് ഇന്ന് കൂടും. ഇടുക്കി ഡാമിലെ ജലനിരപ്പ് 2386.90 അടിയായി ഉയർന്നു. അഞ്ച് ഷട്ടറുകളിലൂടെ സെക്കൻഡിൽ 300 ക്യുസെക്‌സ് വെള്ളമാണ് പുറത്ത് വിടുന്നത്.
മുല്ലപ്പെരിയാറിൽ നിന്നും പെരിയാറിലേക്ക് വെള്ളം ഒഴുകിയെത്തിയതോടെ മഞ്ചുമല, ആറ്റോരം, കടശ്ശിക്കടവ്, കറുപ്പുപാലം എന്നിവിടങ്ങളിലെ പല വീടുകളിലും വെള്ളം കയറി. റൂൾ കർവ് പരിധിയിലും ഉയർന്ന് ജലനിരപ്പ് നിൽക്കുന്നതിനാൽ തമിഴ്‌നാട് കൂടുതൽ ജലം പെരിയാറിലേക്ക് ഒഴുക്കുമോ എന്ന ആശങ്കയുണ്ട്. റൂൾ കർവ് പാലിക്കണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Most Read: തല മുതൽ പാദം വരെ ടാറ്റു, 16 വർഷമായി ഗിന്നസ് റെക്കോർഡ്; അമ്പരപ്പിച്ച് 51കാരൻ