ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ അടച്ചു. ഇപ്പോൾ അഞ്ച് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതമാണ് തുറന്നിരിക്കുന്നത്. നിലവില്‍ 141.50 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്. കനത്തമഴയെ തുടർന്ന് ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ഇന്നലെ രാത്രിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ഏഴ് ഷട്ടറുകൾ തമിഴ്‌നാട് തുറന്നത്. വൃഷ്‌ടി പ്രദേശത്ത് പെയ്‌ത മഴയെ തുടർന്ന് വൈകീട്ട് ആറ് മണി മുതലാണ് ജലനിരപ്പ് ഉയർന്ന് തുടങ്ങിയിരുന്നു.
ഏഴ് ഷട്ടറുകളിൽ മൂന്നെണ്ണം അറുപതും നാലെണ്ണം മുപ്പത് സെൻറി മീറ്ററുമാണ് ഉയർത്തിയിരുന്നത്. സെക്കന്റിൽ 3949 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കി വിട്ടത്. ഇതേ തുടർന്ന് പെരിയാർ നദിയിലെ ജലനിരപ്പ് രണ്ടടിയിലധികം ഉയർന്നു. മതിയായ മുന്നറിയിപ്പ് ഇല്ലാതെ ഷട്ടർ തുറന്നത് തീരദേശവാസികളെ ആശങ്കയിലാക്കി. എങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. മഴക്ക് ശമനമുണ്ടായതാണ് ജലനിരപ്പ് കുറയാൻ കാരണം.
Read Also: മോഫിയയുടെ ആത്‌മഹത്യ; ഭർത്താവ് സുഹൈലും മാതാപിതാക്കളും പിടിയിൽ