നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് തൂവൽ വെള്ളച്ചാട്ടത്തിന് സമീപം രണ്ടു വിദ്യാർഥികളെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തൂവൽ വെള്ളച്ചാട്ടത്തിന് സമീപമുള്ള ജലാശയത്തിലാണ് ഡിഗ്രി വിദ്യാർഥിയെയും പ്ളസ് വൺ വിദ്യർഥിനിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. നെടുങ്കണ്ടം താന്നിമൂട് കുന്നപ്പള്ളിയിൽ സെബിൻ സജി(19), പാമ്പാടുംപാറ ആദിയാർപുരം കുന്നത്ത്മല അനില(16) എന്നിവരാണ് മരിച്ചത്.
കാൽവഴുതി അപകടത്തിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. അനില കല്ലാർ ഗവ.ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ളസ് വൺ വിദ്യാർഥിനിയും സെബിൻ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയുമാണ്. ഇന്നലെ ഉച്ചക്ക് ശേഷമാണ് ഇരുവരും തൂവൽ വെള്ളച്ചാട്ടം കാണാനെത്തിയത്. വൈകുന്നേരമായിട്ടും പെൺകുട്ടി തിരികെ എത്താതിരുന്നതിനാൽ ബന്ധുക്കൾ നെടുങ്കണ്ടം പോലീസിൽ പരാതി നൽകുകയായിരുന്നു.
ഇന്നലെ വൈകിട്ട് ആറുമണിയോടെ തൂവൽ വെള്ളച്ചാട്ടത്തിന് സമീപം ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വിവരം നാട്ടുകാർ പോലീസിൽ അറിയിച്ചു. തുടർന്ന് വെള്ളച്ചാട്ടത്തിന് സമീപം നടത്തിയ പരിശോധനയിൽ വിദ്യാർഥികളുടെ ചെരിപ്പുകൾ കണ്ടെത്തി. ഇതാണ് വെള്ളച്ചാട്ടത്തിൽ അകപ്പെട്ടിട്ടുണ്ടാകാം എന്ന സംശയം ബലപ്പെടുത്തിയത്.
തുടർന്ന് നെടുങ്കണ്ടം അഗ്‌നിരക്ഷാ സേന നടത്തിയ തിരച്ചിലിൽ അർധരാത്രി 12 മണിയോടെ സെബിന്റെയും അനിലയുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് പോസ്‌റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും. അസ്വാഭാവിക മരണത്തിന് നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Most Read| ആലുവ കൊലപാതകം; അന്വേഷണ സംഘം ബീഹാറിലേക്ക് തിരിച്ചു