ന്യൂഡെൽഹി: ഡെൽഹിയിലെ മുണ്ട്‌കയിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ പോലീസ് പിടിയിൽ. തീപടർന്ന ഫ്ളോറിൽ പ്രവർത്തിക്കുന്ന സിസിടിവി ക്യാമറ കമ്പനിയുടെ ഉടമകളായ ഹരീഷ് ഗോയൽ, വരുൺ ഗോയൽ എന്നിവരാണ് നിലവിൽ അറസ്‌റ്റിലായത്. അതേസമയം കെട്ടിടത്തിന്റെ ഉടമയായ മനീഷ് ലഗ്ര നിലവിൽ ഒളിവിൽ കഴിയുകയാണ്.
തീപിടുത്തം ഉണ്ടായ കെട്ടിടത്തിന് അഗ്‌നിരക്ഷാ സേനയുടെ അനുമതി ലഭിച്ചിരുന്നില്ലെന്ന് പോലീസ് വ്യക്‌തമാക്കിയിട്ടുണ്ട്. കൂടാതെ തീപിടുത്തം ഉണ്ടാകുമ്പോൾ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പ്രചോദന പ്രസംഗ പരിപാടി നടക്കുകയായിരുന്നു എന്നും, മരണപ്പെട്ടവരിൽ ഏറെ പേരും ഈ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവർ ആണെന്നും റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്.
ഇന്നലെ വൈകുന്നേരത്തോടെയാണ് ഡെൽഹിയിലെ മുണ്ട്‌കയിൽ കെട്ടിടത്തിന് തീപിടിച്ചത്. ഇതുവരെ 27 പേരാണ് തീപിടുത്തത്തിൽ കൊല്ലപ്പെട്ടത്. കൂടാതെ 12 പേർ പരിക്ക് പറ്റി ചികിൽസയിൽ കഴിയുകയാണ്. ഒപ്പം തന്നെ 50ഓളം പേരെ ഇതുവരെ കെട്ടിടത്തിനുള്ളിൽ നിന്നും രക്ഷിക്കുകയും ചെയ്‌തു. ഇപ്പോഴും കെട്ടിടത്തിന്റെ രണ്ടാം നിലയിൽ തിരച്ചിൽ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും പോലീസ് വ്യക്‌തമാക്കിയിട്ടുണ്ട്.
Read also: ഡെൽഹി തീപിടുത്തം; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി