വാഷിംഗ്‌ടൺ: യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിലേക്ക് ഇരച്ചുകയറി ഡൊണാൾഡ് ട്രംപിന്റെ അനുകൂലികൾ നടത്തിയ അക്രമാസക്‌ത പ്രതിഷേധത്തിൽ ഇന്ത്യൻ ദേശീയ പതാകയേന്തിയത് മലയാളി. എറണാകുളം സ്വദേശിയായ വിന്‍സന്റ് സേവ്യര്‍ പാലത്തിങ്കല്‍ എന്നയാളാണ് ഇന്ത്യന്‍ പതാക വീശിയത്. പതാക വീശിയത് താന്‍ തന്നെയാണെന്ന ആരോപണം അദ്ദേഹം ചാനല്‍ ചര്‍ച്ചകളില്‍ നിഷേധിച്ചില്ല.
അക്രമിക്കാനല്ല, മാന്യമായ സമരത്തിന് മാത്രമാണ് പോയതെന്നാണ് വിന്‍സന്റ് പാലത്തിങ്കല്‍ പറഞ്ഞത്. 10 ലക്ഷത്തോളം പേര്‍ സമരത്തില്‍ പങ്കെടുത്തിരുന്നെന്നും 50ഓളം പേര്‍ മാത്രമാണ് ആക്രമണം നടത്തിയതെന്നും അവരാണ് സമരത്തിന്റെ പ്രാധാന്യം നഷ്‌ടപ്പെടുത്തിയതെന്നും പറഞ്ഞ വിൻസന്റ് തങ്ങളെ അക്രമികളായി മുദ്ര കുത്തരുതെന്നും ആവശ്യപ്പെട്ടു. വംശീയവാദികളാണ് പ്രതിഷേധത്തിനു പിന്നിലെന്ന പ്രചാരണത്തിന്റെ മുനയൊടിക്കാനാണ് ഇന്ത്യന്‍ പതാകയുമായി പോയത്. ഡെമോക്രാറ്റുകളാണ് നുഴഞ്ഞു കയറി പ്രശ്‌നമുണ്ടാക്കിയതെന്നും വിന്‍സന്റ് പറയുന്നു.
തിരഞ്ഞെടുപ്പില്‍ തിരിമറികള്‍ നടക്കാനുള്ള നിരവധി സാധ്യതകളുണ്ട്. അത് തെളിയിക്കാന്‍ കുറച്ചു സമയം വേണമെന്നും വിൻസന്റ് പറഞ്ഞു. അഴിമതിയുണ്ടെന്ന് വൈസ് പ്രസിഡണ്ടിന് അറിയാം. അത് തെളിയിക്കാന്‍ പറ്റില്ലെന്ന് അറിഞ്ഞാല്‍ എല്ലാവരും അത് വിട്ടുകളഞ്ഞുപോകും. പക്ഷെ ട്രംപ് വ്യത്യസ്‌തനാണ്. അദ്ദേഹം പോരാടും. ആ അഴിമതി തടയാന്‍ ശ്രമിക്കുന്നു. അതിനാണ് തങ്ങള്‍ ട്രംപിനോട് നന്ദി പറയുന്നതെന്നുമാണ് വിന്‍സന്റ് പറയുന്നത്.
വിൻസന്റ് തന്റെ ഫേസ്ബുക്കിലും ട്വിറ്ററിലും പ്രതിഷേധത്തിന്റെ വീഡിയോകള്‍ ഷെയര്‍ ചെയ്‌തിട്ടുണ്ട്. ഇന്ത്യന്‍ പതാക ഉപയോഗിക്കുന്ന ദൃശ്യങ്ങളും ഇയാളുടെ അക്കൗണ്ടില്‍ ഷെയര്‍ ചെയ്‌തിട്ടുണ്ട്. ജനവിധി അംഗീകരിക്കാതെ ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമാസക്‌ത പ്രകടനത്തില്‍ ഇന്ത്യന്‍ ദേശീയ പതാക ഉപയോഗിച്ചത് മലയാളി ആണെന്ന് വ്യക്‌തമായതോടെ സോഷ്യൽ മീഡിയയിൽ ഇയാൾക്ക് എതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.
മറ്റൊരു രാജ്യത്തിന്റെ ജനവിധിക്കെതിരെ ഒരു വിഭാഗം നടത്തിയ അട്ടിമറി ശ്രമത്തിൽ ഇന്ത്യയുടെ ദേശീയ പതാക കണ്ടത് രാജ്യാവ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കോണ്‍ഗ്രസ് എംപി ശശി തരൂര്‍, ബിജെപി എംപി വരുണ്‍ ഗാന്ധി, ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി തുടങ്ങിയവര്‍ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു.
National News: നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംപിമാര്‍ മല്‍സരിക്കേണ്ട; വ്യക്‌തമാക്കി ഹൈക്കമാന്‍ഡ്