ദിസ്‌പൂര്‍: അഫ്ഗാനിൽ ആക്രമണത്തിലൂടെ ഭരണത്തിലെത്തിയ താലിബാനെ അനുകൂലിച്ചതിന്റെ പേരിൽ അറസ്‌റ്റിലായ 14 പേര്‍ക്ക് ജാമ്യം. സമൂഹ മാദ്ധ്യങ്ങളിൽ താലിബാൻ അനുകൂല പോസ്‌റ്റുകൾ ഇട്ടതിനെ തുടർന്ന് 16 പേരെയാണ് അസം പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നത്. ഇവരിൽ ഭൂരിഭാഗം പേരുടെയും മേല്‍ യുഎപിഎ ചുമത്തുകയും ചെയ്‌തിരുന്നു. ഇക്കാര്യം സാധൂകരിക്കുന്ന തെളിവുകള്‍ ഇല്ലെന്നും അതിനാൽ ഇവരിനി ജയിലില്‍ തുടരേണ്ട കാര്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.
അറസ്‌റ്റിലായവരില്‍ മാദ്ധ്യമ പ്രവര്‍ത്തകരും രാഷ്‌ട്രീയ പ്രവര്‍ത്തകരും അധ്യാപകരും വിദ്യാർഥികളും ഓട്ടോ ഡ്രൈവറും ഉള്‍പ്പെട്ടിരുന്നു. ഇവരിൽ രണ്ടുപേർ ഒഴികെ മറ്റുള്ളവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ അടുത്ത വാദം ഒക്‌ടോബര്‍ 22നാണെന്നും അന്ന് ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും നിലവിൽ ജാമ്യം ലഭിക്കാത്ത രണ്ടുപേരുടെ അഭിഭാഷകന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ആഗസ്‌റ്റ് 21, 22 തീയതികളിലായിട്ടാണ് പോലീസ് ഇവരെ കസ്‌റ്റഡിയിൽ എടുത്തിരുന്നത്. പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിനെ പറ്റിയുള്ള മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് “അതെല്ലാം കോടതിയുടെ പ്രത്യേക അധികാരത്തിനുള്ളില്‍ വരുന്നതാണ്”- എന്നായിരുന്നു അസം സ്‌പെഷ്യല്‍ ഡിജിപി ജിപി സിംഗിന്റെ പ്രതികരണം.
Read also: ചില കാര്യങ്ങളിൽ മാത്രമേ ചിലർ മനുഷ്യാവകാശ ലംഘനം കാണുന്നുള്ളൂ; പ്രധാനമന്ത്രി