കൊച്ചി: മാവോയിസ്‌റ്റ് രൂപേഷിനെതിരെ യുഎപിഎ ചുമത്തിയത് ഹൈക്കോടതി റദ്ദാക്കി. കുറ്റ്യാടി,വളയം പോലീസ് സ്‌റ്റേഷനുകളിലായി രജിസ്‌റ്റർ ചെയ്‌ത മൂന്ന് യുഎപിഎ കേസുകളാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. യുഎപിഎ ചുമത്തിയതിനെതിരെ രൂപേഷ് നൽകിയ ഹരജി അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി.
നിരോധിത സംഘടനയുടെ വിതരണം ചെയ്‌തുവെന്ന് ആരോപിച്ച് 2013ൽ കുറ്റ്യാടി പോലീസ് സ്‌റ്റേഷനിലും രണ്ടുകേസുകളും 2014ൽ വളയം പോലീസ് സ്‌റ്റേഷനിൽ ഒരു കേസുമാണ് രൂപേഷിനെതിരെ രജിസ്‌റ്റർ ചെയ്‌തിരുന്നത്. യുഎപിഎക്ക് പുറമേ രൂപേഷിനെതിരെ രാജ്യദ്രോഹ കുറ്റവും ചുമത്തിയിരുന്നു. ഇതാണ് ഇപ്പോൾ ഹൈക്കോടതി ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്.
മൂന്ന് കേസുകളിലും കുറ്റവിമുക്‌തനാക്കണമെന്ന് ആവശ്യപ്പെട്ട് രൂപേഷ് നൽകിയ ഹരജി നേരത്തെ സിംഗിൾ ബെഞ്ച് അനുവദിച്ചിരുന്നു. ഇതിനെതിരെ സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനോട് വിഷയം പരിശോധിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. തുടർന്നാണ് ഡിവിഷൻ ബെഞ്ച് വാദം കേട്ട് വിധി പറയുന്നത്.
തോക്കും മറ്റ് മാരകായുധങ്ങളുമായി മാവോയിസ്‌റ്റ് ലഘുലേഖകൾ വിതരണം ചെയ്‌തെന്നാരോപിച്ചുള്ള കേസുകളാണ് രൂപേഷിനെതിരെയുള്ളത്. ഈ കേസുകളിൽ യുഎപിഎ നിയമപ്രകാരമുള്ള പ്രോസിക്യൂഷൻ അനുമതി നൽകുന്നതിൽ അധികൃതർ കാലതാമസം വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് രൂപേഷ് ഹരജി നൽകിയത്. കേസിൽ യുഎപിഎ ചുമത്താനുള്ള തെളിവുകൾ വ്യക്‌തമാക്കി അന്വേഷണ സംഘം നൽകുന്ന റിപ്പോർട്ടിൽ യുഎപിഎ നിയമപ്രകാരം രൂപം നൽകിയ ശുപാർശ സമിതി ഒരാഴ്‌ചക്കകം സർക്കാരും അനുകൂല തീരുമാനം എടുക്കണം.
എന്നാൽ, രൂപേഷിന്റെ കേസിൽ നാല് മുതൽ ആറ് മാസം വരെ സമയം എടുത്തെന്നാണ് ഹരജിയിലെ ആരോപണം. ഈ വാദങ്ങൾ അംഗീകരിച്ചാണ് യുഎപിഎ പ്രകാരമുള്ള കുറ്റവും രാജ്യദ്രോഹ കുറ്റവും ഒഴിവാക്കിയത്.
Most Read: കെഎസ്ഇബിയിൽ അനധികൃത നിയമനങ്ങളില്ല; ആരോപണത്തിന് മന്ത്രിയുടെ മറുപടി