മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കും ആഭ്യന്തര മന്ത്രി അജിത് പവാറിനുമെതിരെ ആരോപണവുമായി കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ നാനാ പടോലെ. ഉദ്ധവ് താക്കറെയും അജിത് പവാറും തന്റെ യാത്രകൾ ഇന്റലിജൻസിനെ ഉപയോഗിച്ച് ട്രാക്ക് ചെയ്യുന്നു എന്നാണ് മഹാ വികാസ് അഘാഡി സര്‍ക്കാരിലെ സഖ്യകക്ഷിയായ കോൺഗ്രസിന്റെ നേതാവ് ആരോപിക്കുന്നത്.
ലോനവാലയില്‍ കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “സംസ്‌ഥാനത്ത് എന്താണ് നടക്കുന്നതെന്നതിനെ കുറിച്ച് എന്നും രാവിലെ 9 മണിയാകുമ്പോള്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും റിപ്പോർട് കിട്ടുന്നുണ്ട്. ഞാനിപ്പോള്‍ ലോനവാലയിലാണ് എന്ന റിപ്പോർട് അവര്‍ക്ക് കിട്ടിക്കാണും,”-പടോലെ പറഞ്ഞു.
എന്നാൽ, സംഭവം വിവാദമായതോടെ തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് പറഞ്ഞ് പടോലെ രംഗത്തെത്തി. താന്‍ ഉദ്ദേശിച്ചത് കേന്ദ്രസര്‍ക്കാരിനെ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി പാര്‍ട്ടികളാണ് മഹാ വികാസ് അഘാഡിയിലുള്ളത്.
നേരത്തേയും മഹാ വികാസ് അഘാഡി സഖ്യത്തിനെതിരെ അതൃപ്‌തിയുമായി പടോലെ രംഗത്തെത്തിയിരുന്നു. മഹാ വികാസ് അഘാഡി അഞ്ച് വര്‍ഷത്തേക്ക് മാത്രമുള്ളതാണെന്നും ഈ സഖ്യം ഒരിക്കലും സ്‌ഥിരം സംവിധാനമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Most Read: അസമിൽ കന്നുകാലി സംരക്ഷണ ബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി