തിരുവനന്തപുരം : സംസ്‌ഥാനത്ത് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വെബ് റാലി സംഘടിപ്പിച്ച് യുഡിഎഫും എല്‍ഡിഎഫും. ഇരു പാര്‍ട്ടികളും ഇന്ന് വെബ് റാലി സംഘടിപ്പിക്കും. ഇന്ന് ഉച്ചക്ക് 12 മണി മുതല്‍ 1 മണി വരെയാണ് യുഡിഎഫ്‌ന്റെ വെര്‍ച്വല്‍ റാലി. റാലിയില്‍ ഇടത് സര്‍ക്കാരിന്റെ വികസനവിരുദ്ധ മനോഭാവവും, അഴിമതിയും, ജനദ്രോഹ നടപടികളും വിഷയമാക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ വ്യക്‌തമാക്കി.
12 മണിയോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉല്‍ഘാടനം ചെയ്യുന്ന വെര്‍ച്വല്‍ റാലിയില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ അധ്യക്ഷനാകും. ഒപ്പം തന്നെ പാര്‍ട്ടിയിലെ നേതാക്കളെല്ലാം റാലിയില്‍ അണിനിരക്കും. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, മറ്റ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി, പിജെ ജോസഫ്, എന്‍കെ പ്രേമചന്ദ്രന്‍ എന്നിവരും ഇന്ന് നടക്കുന്ന വെബ് റാലിയില്‍ പങ്കുചേരും.
ഇന്ന് വൈകുന്നേരം 6 മണിക്കാണ് എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന വെബ് റാലി ആരംഭിക്കുന്നത്. റാലി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉല്‍ഘാടനം ചെയ്യും. കോവിഡ് പശ്‌ചാത്തലം നിലനിൽക്കുന്ന സാഹചര്യത്തിലാണ് വെബ് റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് നേതൃത്വങ്ങള്‍ വ്യക്‌തമാക്കി. ഇടത് മുന്നണി നയിക്കുന്ന വെബ് റാലിയില്‍ കുറഞ്ഞത് 50 ലക്ഷം പേരെ അണിനിരത്താനാണ് നേതാക്കള്‍ ലക്ഷ്യമിടുന്നത്. അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയായതായും ബന്ധപ്പെട്ട നേതാക്കള്‍ വ്യക്‌തമാക്കി. fb.com/ldfkeralam, fb.com/cpimkerala എന്നീ ഫേസ്ബുക്ക് പേജുകള്‍ വഴിയും, youtube.com/cpimkeralam എന്ന യൂട്യൂബ് ചാനല്‍ വഴിയും വെബ് റാലിയുടെ തല്‍സമയ പ്രസംഗങ്ങള്‍ ആളുകള്‍ക്ക് ലഭ്യമാകും.
Read also : പ്രതീക്ഷയോടെ എൻഡിഎ; ഇത്തവണ അൽഭുതകരമായ മുന്നേറ്റമുണ്ടാകുമെന്ന് സുരേന്ദ്രൻ