കോട്ടയം: തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിലെ സീറ്റ് വിഭജനം സംബന്ധിച്ച് കോൺഗ്രസും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവും തമ്മിൽ തർക്കം രൂക്ഷം. കഴിഞ്ഞ തവണ കേരളാ കോൺഗ്രസ് മൽസരിച്ച എല്ലാ സീറ്റും വേണമെന്ന പി ജെ ജോസഫ് വിഭാഗത്തിന്റെ ആവശ്യം കോൺഗ്രസ് തള്ളിയതോടെയാണ് പ്രശ്‌നം വഷളായത്. വിഷയത്തിൽ പരിഹാരം കാണാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ കോട്ടയത്ത് ഉഭയകക്ഷി ചർച്ച ഇന്ന് നടക്കും.
തെരഞ്ഞെടുപ്പുകൾ അടുത്തതോടെയാണ് യുഡിഎഫിൽ സീറ്റ് തർക്കത്തിന് തുടക്കമായത്. ജോസ് പക്ഷം മുന്നണി വിട്ടതോടെ കൂടുതൽ പ്രാധാന്യം യുഡിഎഫിൽ വേണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. കഴിഞ്ഞ തവണ യുഡിഎഫിൽ കേരളാ കോൺഗ്രസ് മൽസരിച്ച 15 നിയമസഭാ സീറ്റുകളും ഇത്തവണയും കിട്ടണമെന്ന വാശിയിലാണ് ജോസഫ് വിഭാഗം. തദ്ദേശ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തെ 867 വാർഡുകൾ വേണമെന്ന ആവശ്യവും മുന്നോട്ട് വെച്ചിട്ടുണ്ട്. സീറ്റ് വെച്ചുമാറണമെങ്കിൽ ചർച്ച നടത്താം. അല്ലാതെയുള്ള ഒരു ഉപാധിയും അംഗീകരിക്കില്ലെന്നും പി.ജെ ജോസഫ് വ്യക്‌തമാക്കി.
ജോസഫിന്റെ ആവശ്യങ്ങൾ പൂർണമായി തള്ളിയ കോൺഗ്രസും യുഡിഎഫും പരമാവധി 6 നിയമസഭാ സീറ്റ് വരെ അവർക്ക് നൽകാനാണ് ഉദ്ദേശിക്കുന്നത്. 15 എന്ന ആവശ്യം ഉന്നയിക്കുമ്പോഴും പിജെ ജോസഫ് പത്തിൽ തൃപ്‌തനാകും എന്നാണ് കരുതുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലെ സീറ്റിന്റെ കാര്യത്തിലും തർക്കം രൂക്ഷമാണ്. ഈ സാഹചര്യത്തിൽ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ച നിർണായകമാണ്. ജോസ് കെ മാണി മുന്നണി വിട്ടതോടെ മധ്യകേരളത്തിൽ അവർ മൽസരിച്ചിരുന്ന സീറ്റുകളിലാണ് കോൺഗ്രസിന്റെ നോട്ടം. ഈ സീറ്റുകൾ കൈക്കലാക്കാൻ പല നേതാക്കളും ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.