യുവേഫ ചാമ്പ്യന്‍സ് ലീഗ് മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. മാഞ്ചെസ്‌റ്റര്‍ യുണൈറ്റഡും പി.എസ്.ജി.യുമാണ് ആദ്യ മല്‍സരത്തില്‍ ഏറ്റുമുട്ടുന്നത്. ഇവരെക്കൂടാതെ കരുത്തരായ ബാര്‍സലോണ, യുവന്റസ്, ചെല്‍സി, സെവിയ്യ തുടങ്ങിയ ടീമുകളും ഇന്ന് കളത്തിലിറങ്ങുന്നുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന ചാമ്പ്യന്‍സ് ലീഗിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. രാത്രി 12.30 നാണ് മല്‍സരം.
യുണൈറ്റഡും പി.എസ്.ജിയും ഗ്രൂപ്പ് എച്ചിലെ മല്‍സരത്തിലാണ് ഇന്ന് മാറ്റുരക്കുന്നത്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലേറ്റ തോല്‍വിക്ക് യുണൈറ്റഡിനോട് പകരം ചോദിക്കാന്‍ കൂടിയാണ് പി.എസ്.ജി ഇന്നിറങ്ങുന്നത്. അന്നത്തെ മല്‍സരത്തിന്റെ ആദ്യ പാദത്തില്‍ പി.എസ്.ജി വിജയിച്ചപ്പോള്‍ രണ്ടാം പാദത്തില്‍ അവിശ്വസനീയമായി തിരിച്ചുവരവ് നടത്തി യുണൈറ്റഡ് സെമിയിലേക്ക് യോഗ്യത നേടുകയായിരുന്നു.
പി.എസ്.ജി.യുടെ പ്രധാന ആയുധമായിരുന്ന എഡിന്‍സണ്‍ കവാനിയെ തട്ടകത്തിലെത്തിച്ച യുണൈറ്റഡ് ഇന്നത്തെ മല്‍സരത്തില്‍ താരത്തെ ഇറക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. ഹാരി മഗ്വയര്‍ കളിക്കാത്തതിനാല്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തിലാണ് യുണൈറ്റഡ് ഇന്നിറങ്ങുക. അതേസമയം നെയ്‌മര്‍, എംബാപ്പെ തുടങ്ങിയവരുടെ പിന്‍ബലമാണ് പി.എസ്.ജി.ക്ക് കരുത്തേകുന്നത്.
കോവിഡിന്റെ പശ്‌ചാത്തലത്തില്‍ കാണികളില്ലാത്ത അടച്ചിട്ട സ്‌റ്റേഡിയങ്ങളിലാണ് ഇത്തവണ മല്‍സരങ്ങള്‍ നടക്കുക. മറ്റ് പ്രധാന മല്‍സരങ്ങളില്‍ യുവന്റസ് ഡൈനാമോ കീവിനെയും ബാര്‍സലോണ ഫെറെന്‍സ്വാരോസിനെയും ചെല്‍സി സെവിയ്യയെയും ലാസിയോ ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ടിനെയും ലെയ്‌പ്‌സിഗ് ഇസ്‌താംബൂള്‍ ബസക്‌സെഹിറിനെയും നേരിടും. കഴിഞ്ഞ വര്‍ഷത്തെ സെമിഫൈനലിസ്‌റ്റുകള്‍ കൂടിയാണ് ലെയ്‌പ്‌സിഗും ഇസ്‌താംബൂള്‍ ബസക്‌സെഹിറും.
Read Also: അർണബിനെ വിലക്കണം, ഹരജിയുമായി മുൻ പോലീസ് ഉദ്യോഗസ്‌ഥൻ