ലിവര്‍പൂള്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ വിയ്യാറയലിനെതിരെ ആദ്യപാദ സെമിയില്‍ ജയം നേടി ലിവര്‍പൂൾ. ആന്‍ഫീല്‍ഡില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ലിവര്‍പൂളിന്റെ ജയം.
സാദിയോ മാനെ ഒരു ഗോള്‍ നേടിയപ്പോൾ മറ്റൊരു ഗോള്‍ വിയ്യാറയല്‍ താരം പെര്‍വിസ് എസ്‌തുപിനന്റെ സമ്മാനമായിരുന്നു. സീസണില്‍ മാനെയുടെ 20ആം ഗോളായിരുന്നു ഇത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് ലിവര്‍പൂള്‍ സ്‌പാനിഷ് ക്ളബിനെ മറികടന്നത്.
ആദ്യപകുതിയില്‍ ലിവര്‍പൂളിനെ പ്രതിരോധിച്ച് നിര്‍ത്താന്‍ വിയ്യാറയലിന് സാധിച്ചെങ്കിലും രണ്ടാംപാതിയില്‍ സ്‌ഥിതിഗതികൾ മാറിമറിഞ്ഞു.
മൽസരത്തിന്റെ 53ആം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. ലിവര്‍പൂള്‍ നായകന്‍ ജോര്‍ദന്‍ ഹെന്റേഴ്‌സന്റെ ക്രോസ് വിയ്യാറയല്‍ താരം എസ്‌തുപിനന്റെ കാലില്‍ തട്ടി ഗോള്‍ ആവുകയായിരുന്നു. ആദ്യഗോളിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പ് രണ്ടാം ഗോളുമെത്തി. രണ്ട് മിനിറ്റുകള്‍ക്ക് ശേഷമായിരുന്നു മാനെയുടെ ഗോള്‍. ഈജിപ്‌ഷ്യൻ സൂപ്പര്‍ താരം മുഹമ്മദ് സലായാണ് ഗോളിന് വഴിയൊരുക്കിയത്.
മെയ് നാലിനാണ് രണ്ടാം പാദ സെമി അരങ്ങേറുക. രണ്ട് ഗോളിന്റെ മുൻതൂക്കവുമായി എത്തുന്ന ലിവര്‍പൂളിനെ സ്വന്തം തട്ടകത്തില്‍ തോൽപിക്കുക വിയ്യാറയലിന് എന്തായാലും എളുപ്പമാകില്ല.
Most Read: കോവിഡിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ല; ജാഗ്രത തുടരണമെന്ന് പ്രധാനമന്ത്രി