ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടാതെ ഒമൈക്രോണും മറ്റ് ഉപവിഭാഗങ്ങളും യുറോപ്പിലേത് പോലെ ഇവിടെയും അപകടം സൃഷ്‌ടിച്ചേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്.
രാജ്യത്തെ കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിമാരുടെയും മറ്റ് ഉന്നത ഉദ്യോഗസ്‌ഥരുടെയും യോഗം പ്രധാനമന്ത്രി വിളിച്ചു ചേർത്തത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ കോവിഡിനെതിരെ ഫലപ്രദമായി പോരാടിയിട്ടുണ്ടെന്നും, എന്നാൽ ഇപ്പോൾ ജാഗ്രത പുലർത്തേണ്ട സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് നിലവിൽ 96 ശതമാനം ആളുകളും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത് അഭിമാനമുള്ള കാര്യമാണെന്നും, എങ്കിലും മിക്ക സംസ്‌ഥാനങ്ങളിലും കോവിഡ് കേസുകൾ ഉയരുന്നതിനാൽ നമ്മൾ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ദീർഘകാലത്തെ ഇടവേളക്ക് ശേഷമാണ് ഇപ്പോൾ രാജ്യത്തെ സ്‌കൂളുകൾ തുറന്നത്. എന്നാൽ കോവിഡ് വീണ്ടും കൂടുന്നത് മാതാപിതാക്കൾക്ക് ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്. എങ്കിലും 6-12 വയസ് വരെയുള്ള കുട്ടികൾക്കും വാക്‌സിൻ നൽകാൻ തീരുമാനിച്ചത് ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്‌തമാക്കി.
Read also: ഇലോൺ മസ്‌കിന് ‘മുന്നറിയിപ്പ്’ ട്വീറ്റുമായി ശശി തരൂർ