തിരുവനന്തപുരം: കോളേജ് അധ്യാപകരുടെ വർധിപ്പിച്ച ശമ്പളം ഫെബ്രുവരി ഒന്നു മുതൽ ലഭിച്ചു തുടങ്ങുമെന്ന് അറിയിച്ചു ധനമന്ത്രി ഡോ. തോമസ് ഐസക്. ശമ്പളപരിഷ്‌കരണം വൈകിയത് അക്കൗണ്ടന്റ് ജനറൽ ഉന്നയിച്ച സംശയങ്ങൾ കാരണമാണ് എന്നും കുടിശിക പിഎഫിൽ ലയിപ്പിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. 2023-24, 2024-25 വർഷങ്ങളിൽ പിഎഫിൽ നിന്ന് പിൻവലിക്കാം.
ബജറ്റ് ചർച്ചക്ക് മറുപടിയായി ആയിരുന്നു മന്ത്രിയുടെ പ്രതികരണം. 498 കോടിയുടെ പുതിയ പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചു. 2012നു ശേഷം ആരംഭിച്ച സർക്കാർ പ്രീ-പ്രൈമറി സ്‌കൂളിലെ 2267 അധ്യാപകർക്കും 1097 ആയമാർക്കും പിടിഎ നൽകുന്ന വേതനത്തിന് പുറമെ സർക്കാർ 1000 രൂപ വീതം നൽകും. കൂടാതെ ഇനി പുതിയ നിയമനങ്ങൾ പരിഗണിക്കില്ലെന്നും അങ്കണവാടി വർക്കർമാരുടെ പെൻഷൻ 2000 രൂപയിൽ നിന്നും 2500 രൂപയാക്കിയതായും മന്ത്രി വ്യക്‌തമാക്കി.
അതേസമയം കാൻസർ പെൻഷൻ വർധിപ്പിക്കുന്നതും പരിശോധിക്കും. മാത്രവുമല്ല മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് അദ്ദേഹത്തിന്റെ ജൻമനാടായ കുമാരനെല്ലൂരിൽ ഉചിതമായ സ്‌മാരകം നിർമിക്കുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി തൃശൂർ പൂരം, പുലിക്കളി, ബോൺ നത്താലെ എന്നിവക്ക് ടൂറിസം വകുപ്പു വഴി സഹായധനം നൽകുമെന്നും അറിയിച്ചു.
Read Also: മൽസരിക്കാനില്ല, പ്രചാരണ ചുമതല ഏറ്റെടുക്കും; കെ സുരേന്ദ്രൻ