ന്യൂഡെൽഹി: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിലേക്ക് പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്ന് സുപ്രീം കോടതി കഴിഞ്ഞ തവണ ഹരജി പരിഗണിക്കവേ നിരീക്ഷിച്ചിരുന്നു.
ഹരജിയിൽ പ്രിയ വർഗീസിന് സുപ്രീം കോടതി നോട്ടീസയച്ചിരുന്നു. മറുപടി സത്യവാങ്‌മൂലം ഫയൽ ചെയ്യാൻ പ്രിയ വർഗീസിന് ആറ് ആഴ്‌ചത്തെ സമയവും കോടതി അനുവദിച്ചിരുന്നു. പ്രിയ വർഗീസിന്റെ നിയമനത്തിനെതിരെ യുജിസിയും ജോസഫ് സ്‌കറിയയും നൽകിയ ഹരജികൾ പരിഗണിക്കവേയാണ് ജസ്‌റ്റിസുമാരായ ജെകെ മഹേശ്വരി, കെവി വിശ്വനാഥൻ എന്നിവർ ഉൾപ്പെട്ട ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.
ഗവേഷണ കാലവും എൻഎസ്എസ് പ്രവർത്തനകാലവും അധ്യാപന കാലയളവായി കണക്കാക്കിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രിയ വർഗീസിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. ഇത് 2018ലെ അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട യുജിസി ചട്ടത്തിലെ വകുപ്പ് തന്നെ അപ്രസക്‌തമാക്കുമെന്നാണ് നിയമോപദേശം.
ഹൈക്കോടതി വിധിയുടെ അടിസ്‌ഥാനത്തിലുള്ള നിയമനം മരവിപ്പിക്കുമെന്ന് യുജിസിക്ക് വേണ്ടി ഹാജരായ അഡീഷണൽ സൊളിസിറ്റർ ജനറൽ കെഎം നടരാജ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് സുപ്രീം കോടതിയുടെ അന്തിമവിധിക്ക് വിധേയമായിരിക്കും പ്രിയയുടെ നിയമനമെന്ന് ബെഞ്ച് വ്യക്‌തമാക്കി. ജോസഫ് സ്‌കറിയക്ക് വേണ്ടി സീനിയർ അഭിഭാഷകൻ പിഎൻ രവീന്ദ്രൻ, അഭിഭാഷകൻ അതുൽ ശങ്കർ വിനോദ് എന്നിവരാണ് സുപ്രീം കോടതിയിൽ ഹാജരായത്.
Most Read| ‘പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്, ആൺകരുത്തുള്ള ശിൽപ്പം വേണം’; അലൻസിയർ