ലണ്ടൻ: കോവിഡ് വ്യാപനഭീഷണി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങി ബ്രിട്ടൻ. തിങ്കളാഴ്‌ച മുതൽ രാജ്യത്ത് യാത്രാവിലക്ക് ഏർപ്പെടുത്തും. തിങ്കളാഴ്‌ച മുതൽ എല്ലാ ട്രാവൽ കോറിഡോറുകളും അടക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്ന് ബ്രിട്ടനിലേക്ക് എത്തുന്നതിന് ഏർപ്പെടുത്തിയ പ്രത്യേക സംവിധാനമാണ് ട്രാവൽ കോറിഡോർ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച വകഭേദങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കോവിഡ് രോഗബാധയില്ലെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കുന്ന വിദേശ യാത്രക്കാർക്ക് മാത്രമായിരിക്കും തിങ്കളാഴ്‌ച മുതൽ ബ്രിട്ടണിൽ പ്രവേശനാനുമതി. ഇപ്രകാരം എത്തുന്ന യാത്രക്കാർക്ക് സമ്പർക്ക വിലക്ക് ഏർപ്പെടുത്തും. 5 ദിവസത്തിന് ശേഷം നടത്തുന്ന കോവിഡ് പരിശോധനയിൽ നെഗറ്റീവാണെങ്കിൽ 10 ദിവസത്തേക്കായിരിക്കും സമ്പർക്കവിലക്ക്.
വാക്‌സിനെ അതിജീവിക്കാൻ പ്രാപ്‌തിയുള്ള വൈറസിന്റെ പുതിയ വകഭേദത്തിന്റെ വ്യാപനത്താൽ ഇതുവരെയുള്ള കഠിനാധ്വാനം പാഴാകാൻ ഇടയാകരുതെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്‌തമാക്കി. രാജ്യത്ത് ആരംഭിച്ച വാക്‌സിൻ വിതരണത്തെ അദ്ദേഹം പ്രകീർത്തിക്കുകയും ചെയ്‌തു.
ബ്രസീലിൽ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് തെക്കേ അമേരിക്ക, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ബ്രിട്ടൺ വിലക്കേർപ്പെടുത്തിയിരുന്നു. 70 ശതമാനത്തോളം വ്യാപനശേഷിയുള്ള പുതിയ വൈറസ് രാജ്യത്ത് കണ്ടെത്തിയ ആശങ്കയും ബ്രിട്ടണിൽ നിലനിൽക്കുന്നുണ്ട്. ഫെബ്രുവരി 15 വരെയായിരിക്കും പുതിയ നിയന്ത്രണങ്ങൾ.
Read also: വാക്‌സിനേഷൻ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡാറ്റ ഉപയോഗിക്കാൻ സർക്കാരിന് അനുമതി