കീവ്: റഷ്യൻ സൈന്യം വളഞ്ഞ രാജ്യ തലസ്‌ഥാനമായ കീവിലെ മുഴുവൻ പ്രദേശങ്ങളുടെയും നിയന്ത്രണം വീണ്ടെടുത്തതായി യുക്രൈൻ. ഇര്‍പിന്‍, ബുച്ച, ഗോസ്‌റ്റോമെല്‍ മുതലായ പ്രദേശങ്ങള്‍ ഉൾപ്പടെ മുഴുവന്‍ കീവ് മേഖലയുടെ നിയന്ത്രണവും യുക്രൈന്‍ വീണ്ടെടുത്തതായി യുക്രേനിയന്‍ പ്രതിരോധമന്ത്രി ഗന്ന മാലിയറോണ്‍ വ്യക്‌തമാക്കി.
റഷ്യയുടെ അധിനിവേശ നീക്കങ്ങളില്‍ ഈ നഗരങ്ങള്‍ പൂര്‍ണമായും തകര്‍ന്നതായി റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. കീവില്‍ നിന്നും ചെര്‍ണീവില്‍ നിന്നും റഷ്യന്‍ സൈന്യം പിന്‍വാങ്ങിയെന്നും യുക്രൈന്‍ അവകാശപ്പെടുന്നു. റഷ്യന്‍ അധിനിവേശം 39 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ റഷ്യന്‍ സൈന്യം കിഴക്കന്‍ മേഖലകളിലേക്കും രാജ്യത്തിന്റെ തെക്കന്‍ മേഖലകളിലേക്കും നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കീവിലെ ബുച്ചയില്‍ നിന്ന് മാത്രമായി മുന്നൂറോളം മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. നഗരത്തിന്റെ നിരത്തുകളിലും വഴിയോരത്തും മൃതശരീരങ്ങള്‍ ചിതറിക്കിടക്കുകയാണെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുക്രേനിയന്‍ ഫോട്ടോ ജേണലിസ്‌റ്റ് റഷ്യന്‍ സൈന്യത്തിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. അന്താരാഷ്‌ട്ര വാര്‍ത്താ ഏജന്‍സികളായ റോയിട്ടേഴ്‌സ്, ബിബിസി തുടങ്ങിയവയിലെ ഫോട്ടോ ജേര്‍ണലിസ്‌റ്റായിരുന്ന മാക്‌സ് ലെവിനാണ് കീവിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
യുക്രൈന്‍ അറ്റോര്‍ണി ജനറലിന്റെ ഓഫിസ് കഴിഞ്ഞ ദിവസം സ്‌ഥിരീകരിച്ചത് പ്രകാരം തലസ്‌ഥാനത്തിന്റെ വടക്ക് ഭാഗത്തുള്ള വൈഷ്‌ഗൊറോഡ് ജില്ലയിലെ സംഘര്‍ഷം ക്യാമറയില്‍ പകര്‍ത്തുന്നതിനിടെ വെടിയേല്‍ക്കുകയായിരുന്നു. ശരീരത്തില്‍ വെടിയേറ്റ രണ്ട് പാടുകളാണുള്ളത്.
Most Read: സർക്കാർ വാർഷികാഘോഷ പരിപാടി; മുസ്‌ലിം ലീഗ് പങ്കെടുക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി