കണ്ണൂർ: തനിക്കു വേണ്ടി ജയിലിൽ കിടക്കേണ്ടിവന്ന യജമാനനെ ഓർത്തുള്ള ദുഃഖത്തിലാണ് ഉക്രു. തന്റെ ചികിൽസക്ക് വേണ്ടി ജയിലിൽ കിടക്കേണ്ടി വന്ന യജമാനൻ ബൈജുവിന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്ന അവൻ രണ്ട് ദിവസമായി എന്തെങ്കിലും കഴിച്ചിട്ട്. വെള്ളം മാത്രമാണ് കുടിക്കുന്നത്. ബൈജുവിനൊപ്പം ടൗൺ പോലീസ് സ്‌റ്റേഷനിൽ കസ്‌റ്റഡിയിൽ ആയിരുന്നപ്പോൾ ബൈജു നൽകിയ ബിസ്‌കറ്റും മറ്റും കഴിച്ചിരുന്നു.
ബൈജുവിനെ കോടതിയിലേക്കു കൊണ്ടുപോകുന്നതു വരെ അവന്റെ കാൽച്ചുവട്ടിൽ നിന്നു മാറിയിരുന്നില്ല ഉക്രു. ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ അതിക്രമം കാട്ടിയെന്നും പൊതുമുതൽ നശിപ്പിച്ചെന്നുമുള്ള മൃഗസംരക്ഷണ വകുപ്പിന്റെ പരാതിയിൽ അറസ്‌റ്റിലായ ബൈജുവിനെ ശനിയാഴ്‌ച വൈകിട്ടോടെ ആണ് ജയിലിലേക്ക് കൊണ്ടുപോയത്. വളർത്തു നായയായ ഉക്രുവിന് ചികിൽസ ലഭിക്കാത്തതിന്റെ നിരാശയിലായിരുന്നു ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ബൈജു കഴിഞ്ഞ ദിവസം അതിക്രമം കാണിച്ചത്.
ഇതോടെ തനിച്ചായ ഉക്രുവിനെ പോലീസ് പീപ്പിൾ ഫോർ അനിമൽ വെൽഫെയർ പ്രവർത്തകരെ ഏൽപ്പിക്കുകയായിരുന്നു. ഡോ. സുഷമ പ്രഭുവിന്റെ നേതൃത്വത്തിൽ സ്‌നേഹ പൂർണമായ പരിചരണം നൽകിയിട്ടും ഉക്രുവിന് അതിലൊന്നും തൃപ്‌തി വന്നില്ല. ഇഷ്‌ട ഭക്ഷണമായ മൽസ്യവും ചിക്കനും ബിസ്‌കറ്റും പാലുമെല്ലാം മാറി മാറി കൊടുത്തു നോക്കി. എന്നാൽ അൽപം വെള്ളം മാത്രമാണ് അവൻ കുടിച്ചത്.
ഉക്രുവിന്റെ അവസ്‌ഥ കണ്ട് സഹിക്കവയ്യാതെ അവർ ഇന്നലെ ഉക്രുവിനെ വീണ്ടും ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ എത്തിച്ചു. ഭക്ഷണം കഴിക്കാതെ തളർന്ന ഉക്രുവിന് ഡ്രിപ്പ് നൽകിയതോടെ ഉഷാറായി. തിരികെ പരിചരണ കേന്ദ്രത്തിൽ എത്തിച്ചപ്പോൾ രണ്ടു സ്‌പൂൺ ചോറും അൽപം മീനും മാത്രം കഴിച്ച് അവൻ വീണ്ടും തലതാഴ്‌ത്തിക്കിടന്നു.
ബൈജുവിനെ കാണാത്തതിലുള്ള വിഷമമാണ് ഉക്രുവിനെന്നും ബൈജു പുറത്തിറങ്ങും വരെ നന്നായി പരിചരിക്കുമെന്നും ഡോ.സുഷമ പ്രഭു പറഞ്ഞു.
Most Read: ഓടയിൽ കുടുങ്ങിയ നായക്കുട്ടിക്ക് രക്ഷകരായി അഗ്‌നിരക്ഷാ സേന