കോഴിക്കോട്: തന്നെ പിരിച്ചുവിട്ടുകൊണ്ടുള്ള ഓർഡർ അല്ല കിട്ടിയത് എന്നും കാരണം കാണിക്കൽ നോട്ടീസ് ആണെന്നും കോഴിക്കോട് ഫറോഖ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ ഉമേഷ്. ഫേസ്ബുക്ക് പോസ്‌റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിൽ ഐജി എവി ജോർജ് വിരമിക്കുന്നതിന് മുമ്പ് ഒപ്പു വെച്ചു എന്നതരത്തിൽ വാർത്തകൾ വന്ന സാഹചര്യത്തിലാണ് ഉമേഷ് വള്ളിക്കുന്ന് പ്രതികരണവുമായി രംഗത്ത് വന്നത്.
“മറ്റുള്ള സേനാംഗങ്ങളുടെ ധാർമികതക്കും സൽസ്വഭാവത്തിനും ഭീഷണിയാവുന്നു എന്നതിനാൽ Compulsory retirement from service ഉത്തരവിടാൻ പുള്ളി തീരുമാനിച്ചതത്രേ! പിരിച്ചു വിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ 15 ദിവസത്തിനകം ബോധിപ്പിക്കാനാണ് നോട്ടീസ്. മറുപടി നമുക്ക് കൊടുക്കാം. പുതിയ കമ്മീഷണർ ഉചിതമായ തീരുമാനം എടുക്കട്ടെ. ബാക്കിയൊക്കെ വരും വഴി നോക്കാം. അത്രേയുള്ളു നമ്മളെ സംബന്ധിച്ചിടത്തോളം ഈ നോട്ടീസിനെ സംബന്ധിച്ച്,”- ഉമേഷ് വള്ളിക്കുന്ന് ഫേസ്ബുക്കിൽ കുറിച്ചു.
നിർബന്ധിത വിരമിക്കല്‍ നടപ്പാക്കുന്നതിന് മുന്നോടിയായുള്ള കാരണം കാണിക്കല്‍ നോട്ടീസാണ് സിറ്റി പോലീസ് കമ്മീഷണർ ഉമേഷിന് നല്‍കിയത്. ഗുരുതര അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. പതിനഞ്ച് ദിവസത്തിനകം മറുപടി നല്‍കണം, വിശദീകരണം തൃപ്‌തികരമല്ലെങ്കില്‍ താൽക്കാലിക നിർബന്ധിത വിരമിക്കല്‍ സ്‌ഥിരപ്പെടുത്തുമെന്ന് വിരമിക്കുന്ന ദിവസം സിറ്റി പോലീസ് കമ്മീഷണര്‍ എവി ജോർജ് തയ്യാറാക്കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നു.
തന്റെ മകളെ ഉമേഷ് വള്ളിക്കുന്ന് വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടുപോയി ഫ്ളാറ്റ് എടുത്ത് ലിവിങ്‌റ്റുഗെതെർ ആയി താമസിക്കുകയാണെന്നും ഇയാളിൽ നിന്ന് മകളെ മോചിപ്പിച്ച് തരണമെന്നും ആവശ്യപ്പെട്ട് പറമ്പിൽബസാർ സ്വദേശിയായ യുവതി നൽകിയ പരാതിയിൽ ഉമേഷിനെതിരെ അന്വേഷണം നടത്തിയിരുന്നു. പരാതിയിൽ പറയുന്ന ആരോപണത്തിൽ വസ്‌തുത ഉണ്ടെന്നാണ് അന്വേഷണ റിപ്പോർട് എന്ന് കാരണം കാണിക്കൽ നോട്ടീസിൽ വ്യക്‌തമാക്കുന്നു.
ഈ സാഹചര്യത്തിൽ നിർബന്ധിത വിരമിക്കൽ നൽകുവാൻ താൽക്കാലികമായി തീരുമാനിച്ചിരിക്കുന്നു. ഈ തീരുമാനം സ്‌ഥിരപ്പെടുത്താതിരിക്കാൻ കാരണം വല്ലതും ഉണ്ടെങ്കിൽ നോട്ടീസ് കൈപ്പറ്റി 15 ദിവസം ബോധിപ്പിക്കണമെന്നും അല്ലാത്ത പക്ഷം ഇക്കാര്യത്തിൽ താങ്കൾക്ക് യാതൊന്നും വിശദീകരിക്കാനില്ലെന്ന നിഗമനത്തിൽ തീരുമാനം ഇനിയൊരു അറിയിപ്പില്ലാതെ നടപ്പാക്കുമെന്നും മാർച്ച് 31ന് അയച്ച നോട്ടീസിൽ വ്യക്‌തമാക്കുന്നുണ്ട്.
Most Read: കൊള്ളസംഘത്തെ കീഴടക്കി 18കാരി; രക്ഷിച്ചത് സ്വന്തം ജീവനൊപ്പം സഹോദരിയുടെ ജീവനും