ദുബായ്: ലഹരിമരുന്നു വേട്ടക്ക് വെള്ളത്തിനടിയിലേക്ക് കുതിക്കുന്ന സ്‌മാർട് കുഞ്ഞൻ ബോട്ടുകൾ ദുബായിലെ ഗൾഫ് ഇൻഫർമേഷൻ ടെക്നോളജി എക്‌സിബിഷനിൽ (Gitex) പ്രദർശിപ്പിച്ചു. ഒറ്റനോട്ടത്തിൽ കളിപ്പാട്ടമായി തോന്നാമെങ്കിലും ഹൈ ടെക് ഉപകരണങ്ങളുള്ള അതിവേഗ ബോട്ടാണിത്. ലഹരിമരുന്ന്, സ്‌ഫോടക വസ്‌തുക്കൾ, കള്ളക്കടത്ത് സാധനങ്ങൾ എന്നിവ കണ്ടെത്തി കസ്‌റ്റംസ് ആസ്‌ഥാനത്തേക്കു ചിത്രങ്ങൾ സഹിതം വിവരങ്ങൾ കൈമാറും.
അണ്ടർവാട്ടർ നിരീക്ഷണത്തിനായി വിദൂര നിയന്ത്രിത ഡ്രോൺ ആയ സയാജ് മിനി അന്തർവാഹിനി 2020 ഓഗസ്‌റ്റ് മുതൽ ദുബായ് കസ്‌റ്റംസ് ഉപയോഗിക്കുന്നുണ്ട്. ഇവക്ക് മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയും. 4കെ ഹൈ-ഡെഫനിഷൻ ക്യാമറ ഘടിപ്പിച്ചിട്ടുള്ള ഈ കുഞ്ഞൻ ബോട്ട്, തൽസമയ വീഡിയോയും വ്യക്‌തമായ ഫോട്ടോഗ്രാഫുകളും എടുത്ത്, കപ്പലുകളിൽ കൂടുതൽ സമഗ്രമായ പരിശോധന പൂർത്തിയാക്കാൻ അന്വേഷണ ഉദ്യോഗസ്‌ഥരെ സഹായിക്കുന്നു.
“ബോട്ടുകളുടെ അടിയിൽ ഒളിപ്പിക്കുന്ന മയക്കു മരുന്നുകൾ ചിലപ്പോഴൊക്കെ കണ്ടെത്താൻ പ്രയാസപ്പെടാറുണ്ട്. കള്ളക്കടത്തുകാർ യുഎഇയിലേക്ക് സാധനങ്ങൾ കടത്താൻ എപ്പോഴും പുതിയ വഴികൾ തേടുന്നു. ഇപ്പോൾ, ഈ അന്തർവാഹിനി ഉപയോഗിച്ച്, ഒരു ബോട്ടിന്റെ കൂടുതൽ സമഗ്രമായ പരിശോധന നടത്താൻ സാധിക്കുന്നു. 50 മീറ്റർ വരെ ആഴത്തിൽ ഈ കുഞ്ഞൻ ബോട്ടിന് പോകാൻ കഴിയും,” ദുബായ് കസ്‌റ്റംസ് ഇൻസ്‌പെക്ഷൻ ഓഫിസർ നവാഫ് ഹുസൈൻ ഹബാഷ് സാലിഹ് പറഞ്ഞു.
Most Read: വീണ്ടും അഭിമാനമായി ‘ജോജി’; വെഗാസ് മൂവി അവാര്‍ഡില്‍ പുരസ്‌കാരനേട്ടം