ന്യൂഡൽഹി: ഇന്ന് കോവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്രമന്ത്രിസഭാ യോഗം ചേരും. രാജ്യത്തെ കോവിഡ് രോഗികളുടെ വർദ്ധനവുൾപ്പെടെ ചർച്ചയായേക്കും. അതിനൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പാർലമെന്ററി സമിതി കോവിഡ് പ്രതിരോധത്തിന്റെ സ്ഥിതി ചർച്ച ചെയ്യാൻ പ്രത്യേക യോഗവും വിളിച്ചുചേർക്കുന്നുണ്ട്. കോവിഡ് വാക്സിൻ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളെ പറ്റിയും അതിന്റെ ഭാവിയെക്കുറിച്ചും സമിതി ചർച്ച ചെയ്യും.
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 27.5 ലക്ഷം പിന്നിട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു. മരണസംഖ്യ 53, 000 പിന്നിട്ടു. മഹാരാഷ്ട്ര, യുപി, ബിഹാർ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കർണാടക, തമിഴ്നാട്, കേരളം, തെലങ്കാന എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും രോഗവ്യാപനം കൂടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
രാജ്യത്തെ 6 വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്കരിക്കാനുള്ള നിർദ്ദേശം മന്ത്രിസഭയിൽ ചർച്ച ചെയ്‌തേക്കും. വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ആദ്യഘട്ടത്തിൽ 12 വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാനുള്ള നടപടികൾ പൂർത്തിയായതാണ്. ഇതിൽ 6 എണ്ണത്തിന്റെ കാര്യത്തിൽ മറ്റ് നടപടികൾ ആരംഭിക്കുകയും ചെയ്തു. തിരുവനന്തപുരം, മംഗളൂരു, ലഖ്നൗ, ഗുവാഹത്തി, ജയ്‌പൂർ, അഹമ്മദാബാദ് എന്നീ ഇടങ്ങളിലാണ് ഏറ്റെടുക്കാനുള്ള ശ്രമം പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നത്. ആദ്യഘട്ടത്തിലെ 12 എയർപോർട്ടുകളിൽ 6ഉം അദാനി ഗ്രൂപ്പാണ് ഏറ്റെടുത്തത്, അതിൽ മൂന്നെണ്ണത്തിന്റെ നടപടിക്രമങ്ങൾ പൂർത്തിയായി.