കൽപ്പറ്റ: കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെ വയനാട് സന്ദർശനം ആരംഭിച്ചു. രാവിലെ 10 മണിക്ക് കളക്‌ടറേറ്റിൽ ആരംഭിച്ച ജില്ലാ വികസന സമിതി യോഗത്തിന് പിന്നാലെ ബിജെപി നേതാക്കളോടൊപ്പം ലീഡേഴ്‌സ് മീറ്റിലും മന്ത്രി പങ്കെടുക്കും. തുടർന്ന് കൽപ്പറ്റ നഗരസഭയിലെ മരവയൽ ട്രൈബൽ സെറ്റിൽമെന്റ് കോളനി , ഒന്നാം വാർഡിലുള്ള പൊന്നട അംഗൻവാടി, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിൽ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് നിർമിച്ച വരദൂർ സ്‌മാർട് അംഗൻവാടി എന്നിവയും കേന്ദ്ര മന്ത്രി സന്ദർശിക്കും.
വൈകിട്ട് 4 മണിക്ക് മാദ്ധ്യമങ്ങളെ കണ്ടതിന് ശേഷം മന്ത്രി കരിപ്പൂർ വിമാനത്താവളത്തിലേക്ക് തിരിക്കും. ഇന്നലെ രാത്രി കോഴിക്കോട് എത്തിയ കേന്ദ്രമന്ത്രിയെ ബിജെപി സംസ്‌ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, സംസ്‌ഥാന വക്‌താവ് സന്ദീപ് വാര്യർ എന്നിവരാണ് സ്വീകരിച്ചത്.
അമേഠിയിൽ നിന്നുള്ള ലോക്‌സഭാ അംഗമാണ് സ്‌മൃതി ഇറാനി. നേരത്തെ രാഹുൽഗാന്ധി പ്രതിനിധാനം ചെയ്‌ത മണ്ഡലത്തിൽ കഴിഞ്ഞ തവണ സ്‌മൃതി ഇറാനി അട്ടിമറി വിജയം നേടുകയായിരുന്നു. എന്നാൽ, കഴിഞ്ഞ വട്ടം അമേഠിയിലും വയനാട്ടിലും മൽസരിച്ച രാഹുൽഗാന്ധി അമേഠിയിൽ പരാജയപ്പെട്ടിരുന്നെങ്കിലും വയനാട്ടിലെ വിജയത്തിലൂടെ ലോക്‌സഭാ അംഗമായി. ഡെൽഹിയിൽ സജീവമായി പ്രവർത്തിക്കുന്ന രാഹുൽഗാന്ധി വയനാട്ടിൽ ഇടയ്‌ക്ക് സന്ദർശനം നടത്താറുണ്ട്. അതിനാൽ തന്നെ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെ സന്ദർശനത്തിന് രാഷ്‌ട്രീയ പ്രാധ്യാനം ഏറെയാണ്.
Read Also: തൃക്കാക്കര: പി രാജീവിന്റെ പ്രസ്‌താവന സ്വപ്‍നം മാത്രം; രമേശ് ചെന്നിത്തല