കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് രമേശ് ചെന്നിത്തല. നൂറ് സീറ്റെന്ന പി രാജീവിന്റെ പ്രസ്‌താവന സ്വപ്‍നം മാത്രമാണ്.
തൃക്കാക്കരയിലെ വിജയത്തിലൂടെ നൂറ് സീറ്റ് തികക്കുക എന്നതാണ് എല്‍ഡിഎഫ് ലക്ഷ്യം എന്നായിരുന്നു മന്ത്രി പി രാജീവ് പറഞ്ഞത്. ഭരണവുമായി ബന്ധപ്പെട്ടുള്ള ചലനം ഉണ്ടാക്കുന്ന തിരഞ്ഞെടുപ്പ് അല്ല ഇത്. 99 സീറ്റ് ഇടത് മുന്നണിക്ക് ഇന്ന് കേരളത്തിൽ ഉണ്ട്. ഒരു സീറ്റ് കൂടി വർധിച്ച് നൂറിലേക്ക് എത്തുകയെന്നതാണ് ലക്ഷ്യം വെക്കുന്നത്. വികസന രാഷ്‌ട്രീയത്തിനൊപ്പം നിൽക്കുന്നവർ ഇടത് പക്ഷത്തിനൊപ്പം അണിചേരുമെന്നാണ് കരുതുന്നത്. കെ റെയിലിലൂടെ കാക്കനാട് തൃക്കാക്കര മണ്ഡലം കേരളത്തിന്റെ ഹൃദയമായി മാറാൻ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്‌ഥാനാർഥിയെ ബുധനാഴ്‌ച പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വ്യക്‌തമാക്കി. നിലവിൽ കോൺഗ്രസ് സ്‌ഥാനാർഥിയുടെ പേരായി ഉയർന്നു കേൾക്കുന്നത് അന്തരിച്ച മുൻ എംഎൽഎ പിടി തോമസിന്റെ ഭാര്യ ഉമ തോമസിന്റെ പേരാണ്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം അധികൃതർ വ്യക്‌തമാക്കിയിട്ടില്ല. കൂടാതെ ഇതിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഡൊമിനിക് പ്രസന്റേഷൻ രംഗത്ത് വരികയും ചെയ്‌തു.
മെയ് 31ആം തീയതിയാണ് തൃക്കാക്കര നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുക. തുടർന്ന് ജൂൺ 3ആം തീയതി വോട്ടെണ്ണൽ നടക്കുകയും ചെയ്യും. പിടി തോമസ് എംഎൽഎയുടെ നിര്യാണത്തെ തുടർന്നാണ് ഇപ്പോൾ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
Read also: വിജയ് ബാബുവിനെതിരെ നടപടിയില്ല; ‘അമ്മ’യിൽ രാജി തുടരുന്നു