കൽപ്പറ്റ: വയനാട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ എംപിയായ രാഹുൽ ഗാന്ധി തയ്യാറാകുന്നില്ലെന്ന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. വയനാട്ടിലെ വിവധ പ്രദേശങ്ങളിൽ സന്ദർശനം നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയിൽ പതിനായിരത്തോളം കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് ഇല്ല. ജില്ലയിലെ വനവാസി മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഇതിന് പരിഹാരമായി 2023ഓടെ എല്ലാ വനവാസി കോളനികളിലും കുടിവെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും ഗോത്ര വർഗക്കാർക്ക് ഭൂമി നൽകുമെന്നും കേന്ദ്രമന്ത്രി വ്യക്‌തമാക്കി. ജില്ലയിലെ പ്രശ്‌നങ്ങൾ സംബന്ധിച്ച് കളക്‌ടറോടും, സാമൂഹ്യ നീതി വകുപ്പിനോടും വിശദീകരണം തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അടുത്ത തിരഞ്ഞെടുപ്പിൽ വയനാട്ടിൽ മൽസരിക്കുമോ എന്ന ചോദ്യത്തിന് താൻ രാഹുൽ ഗാന്ധിയല്ലെന്നും അമേഠിയിൽ നിന്നും എങ്ങോട്ടും ഓടിപ്പോകില്ലെന്നും മന്ത്രി പറഞ്ഞു.
അമേഠിയിൽ നിന്നുള്ള ലോക്‌സഭാ അംഗമാണ് സ്‌മൃതി ഇറാനി. നേരത്തെ രാഹുൽഗാന്ധി പ്രതിനിധാനം ചെയ്‌ത മണ്ഡലത്തിൽ കഴിഞ്ഞ തവണ സ്‌മൃതി ഇറാനി അട്ടിമറി വിജയം നേടുകയായിരുന്നു. എന്നാൽ, കഴിഞ്ഞ വട്ടം അമേഠിയിലും വയനാട്ടിലും മൽസരിച്ച രാഹുൽഗാന്ധി അമേഠിയിൽ പരാജയപ്പെട്ടിരുന്നെങ്കിലും വയനാട്ടിലെ വിജയത്തിലൂടെ ലോക്‌സഭാ അംഗമായി. ഡെൽഹിയിൽ സജീവമായി പ്രവർത്തിക്കുന്ന രാഹുൽഗാന്ധി വയനാട്ടിൽ ഇടയ്‌ക്ക് സന്ദർശനം നടത്താറുണ്ട്. അതിനാൽ തന്നെ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെ സന്ദർശനത്തിനും രാഷ്‌ട്രീയ പ്രാധ്യാനം ഏറെയാണ്.
Read also: ആരോഗ്യനില മോശം; നവാബ് മാലിക് ഐസിയുവിൽ