ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ എലുരുവിൽ അജ്‌ഞാത രോഗം പടരുന്നതായി റിപ്പോർട്ട്. പെട്ടന്ന് തളർന്ന് വീഴുക, ഓക്കാനം, വായിൽനിന്ന് നുര വരിക എന്നീ ലക്ഷണങ്ങളോടെയാണ് 200ലേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്‌ച മുതലാണ് രോഗം കണ്ടു തുടങ്ങിയത്. പശ്‌ചിമ ഗോദാവരിയിലെ എലുരു നഗരത്തിലെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവർക്കാണ് രോഗബാധയുണ്ടായത്. അപസ്‌മാരത്തിന് സമാനമായ ലക്ഷണങ്ങളോടെയാണ് പലരും ആശുപത്രിയിൽ ചികിൽസ തേടിയതെന്ന് ഡോക്‌ടർമാർ പറയുന്നു.
46 കുട്ടികളടക്കം 227 പേരാണ് ഇതുവരെ ഈ രോഗ ലക്ഷണങ്ങളോടെ ചികിൽസ തേടിയത്. ഇതുവരെ രോഗംപിടിപെട്ട രോഗികൾക്ക് പരസ്‌പരം ബന്ധമില്ലെന്നും ഒന്നിച്ച് ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ലെന്നും ഇവരെ ചികിൽസിച്ച ഡോക്‌ടർമാർ അറിയിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി വിജയവാഡയിൽ അടിയന്തര മെഡിക്കൽ സെന്റർ പ്രവർത്തനം തുടങ്ങി. ആരോഗ്യനില മോശമായ ഒരു കുട്ടിയെ വിജയവാഡയിലെ ആശുപത്രിയിലേക്ക് മാറ്റിയാതായി അധികൃതർ പറഞ്ഞു.
കൂടതൽ ആളുകൾക്ക് രോഗബാധ റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെ മെഡിക്കൽ വിദഗ്‌ധ സംഘം രോഗബാധിത പ്രദേശങ്ങളിലെത്തി പരിശോധന നടത്തി. രോഗികളുടെ രക്‌ത പരിശോധനാ റിപ്പോർട്ടുകളിൽ പ്രശ്‌നങ്ങൾ കണ്ടെത്തിയിട്ടില്ല. നിലവിൽ സ്‌ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കെ സുനന്ദ പറഞ്ഞു. എന്നാൽ ഇപ്പോഴും രോഗത്തിന്റെ കാരണം വ്യക്‌തമായിട്ടില്ല.
Kerala News: ആദ്യഘട്ട തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം അവസാനിച്ചു