ലക്‌നൗ: ഉന്നാവിൽ ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സിബിഐക്ക് വിടണമെന്ന് ബന്ധുക്കള്‍. ഉത്തര്‍പ്രദേശ് പോലീസില്‍ വിശ്വാസമില്ലെന്ന് ബന്ധുക്കള്‍ വ്യക്‌തമാക്കി.
അതേസമയം, രണ്ട് പെണ്‍കുട്ടികളുടെയും മൃതദേഹങ്ങള്‍ ഇന്ന് സംസ്‌ക്കരിക്കും. മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ പോലീസ് ഉദ്യോഗസ്‌ഥര്‍ക്ക് കുടുംബം അനുമതി നല്‍കിയില്ല. മൂന്നാമത്തെ പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
കേസ് അട്ടിമറിക്കാന്‍ ഉത്തര്‍പ്രദേശ് പോലീസ് ശ്രമിക്കുന്നുവെന്നാണ് പെണ്‍ക്കുട്ടികളുടെ ബന്ധുക്കളുടെ ആരോപണം. കൊലപാതകമാണെന്നും ഉന്നാവില്‍ ഇത് സാധാരണമാണെന്നും ബന്ധുക്കള്‍ പറഞ്ഞു. ചോദ്യം ചെയ്യലിനായി പോലീസ് കസ്‌റ്റഡിയിലെടുത്ത രണ്ട് ബന്ധുക്കളെ വിട്ടയക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു.
എന്നാൽ അന്വേഷണം ശരിയായ ദിശയിലെന്നും ഉടന്‍ വഴിത്തിരിവുണ്ടാകുമെന്നും ലക്‌നൗ റേഞ്ച് ഐജി ലക്ഷ്‌മി സിംഗ് പ്രതികരിച്ചു. പെണ്‍കുട്ടികളെ അബോധാവസ്‌ഥയില്‍ കണ്ടെത്തിയ ഉന്നാവിലെ ഗോതമ്പ് പാടത്ത് ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.
സംഭവത്തില്‍ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നിവ ചുമത്തിയാണ് എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്ന് ഡോക്‌ടര്‍മാര്‍ വ്യക്‌തമാക്കിയിരുന്നു. ലൈംഗിക അതിക്രമത്തിന് തെളിവുകള്‍ കണ്ടെത്തിയിട്ടില്ലെന്നും ദുരഭിമാനക്കൊല, ആത്‌മഹത്യ തുടങ്ങി എല്ലാ വശങ്ങളും അന്വേഷിക്കുകയാണെന്നും യുപി പോലീസ് അറിയിച്ചു.
13, 16, 17ഉം വയസുള്ള പെണ്‍കുട്ടികളെ ബുധനാഴ്‌ചയാണ് ഉന്നാവിലെ ഗോതമ്പ് പാടത്ത് അബോധാവസ്‌ഥയില്‍ കണ്ടെത്തിയത്. രണ്ട് പെണ്‍കുട്ടികളെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൂന്നാമത്തെ പെണ്‍കുട്ടി കാണ്‍പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്‌ഥയില്‍ തുടരുകയാണ്.
Read Also: നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ; കോവിഡ് വാക്‌സിൻ സ്വീകരിച്ചവർ 1 കോടി കടന്നു