തിരുവനന്തപുരം: യുഎപിഎ ചുമത്തപ്പെട്ട് ഉത്തര്‍പ്രദേശിലെ മഥുരയിൽ തടവിൽ കഴിയുന്ന മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മനുഷ്യാവകാശം സംരക്ഷിക്കാൻ ബിജെപി സർക്കാർ തയ്യാറാവണമെന്ന് സിപിഎം നേതാവ് എംഎ ബേബി. വ്യക്‌തമായ ഒരു തെളിവും ഇല്ലാതെയാണ് യുഎപിഎ പ്രകാരം സിദ്ദീഖിനെ അറസ്‌റ്റ് ചെയ്‌തത്. ഇപ്പോൾ വിചാരണ ഇല്ലാതെ തടവിൽ ഇട്ടിരിക്കുന്നു. തെളിവില്ലാതെ പോലീസിന്റെ ആരോപണം മാത്രം വച്ച് ഒരു പത്രപ്രവർത്തകനെ ഇങ്ങനെ തടവിൽ ഇട്ടിരിക്കുന്നത് എല്ലാ ജനാധിപത്യ മൂല്യങ്ങളും ഇന്ത്യയിൽ തകർന്നു വീഴുന്നു എന്നതിന്റെ തെളിവാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം;
ഉത്തർപ്രദേശിലെ ആശുപത്രിയിൽ തടവിൽ കഴിയുന്ന സിദ്ദീഖ് കാപ്പന്റെ മനുഷ്യാവകാശം സംരക്ഷിക്കാൻ ബിജെപി സർക്കാർ തയ്യാറാവണം. തികച്ചും മനുഷ്യത്വഹീനമായാണ് സിദ്ദീഖ് കാപ്പനോട് യുപി പോലീസ് പെരുമാറുന്നത് എന്നാണ് ഞാൻ മനസിലാക്കുന്നത്. വ്യക്‌തമായ ഒരു തെളിവും ഇല്ലാതെയാണ് യുഎപിഎ പ്രകാരം സിദ്ദീഖിനെ അറസ്‌റ്റ് ചെയ്‌തത്. ഇപ്പോൾ വിചാരണ ഇല്ലാതെ തടവിൽ ഇട്ടിരിക്കുന്നു.
ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത മഹാമാരിയെ ആണ് നാം നേരിടുന്നത്. ഈ വേളയിൽ വ്യക്‌തമായ തെളിവില്ലാതെ പോലീസിന്റെ ആരോപണം മാത്രം വച്ച് ഒരു പത്രപ്രവർത്തകനെ ഇങ്ങനെ തടവിൽ ഇട്ടിരിക്കുന്നത് എല്ലാ ജനാധിപത്യ മൂല്യങ്ങളും ഇന്ത്യയിൽ തകർന്നു വീഴുന്നു എന്നതിന് തെളിവാണ്.
സിദ്ദീഖ് കാപ്പന്റെ മനുഷ്യാവകാശത്തിനായി ശബ്‌ദം ഉയർത്താൻ എല്ലാ ജനാധിപത്യവാദികൾക്കും ഉത്തരവാദിത്വം ഉണ്ട്. ഈ യുവാവ് കുറ്റവാളി ആണോ അല്ലയോ എന്ന് കോടതിയാണ് തീരുമാനിക്കേണ്ടത്. പക്ഷേ, ഈ മഹാമാരിക്കാലത്ത് ഇങ്ങനെ തടവിൽ ഇട്ടിരിക്കുന്നത് കോടതിയുടെ തീരുമാനം ചിലപ്പോൾ അപ്രസക്‌തമാക്കും. ആയതിനാൽ സിദ്ദീഖ് കാപ്പന് ജാമ്യം നൽകുന്നതിന് യുപി സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു.
Also Read: ഓക്‌സിജൻ അപര്യാപ്‌തത; പാർലമെന്ററി സമിതിയുടെ മുന്നറിയിപ്പ് കേന്ദ്രം അവഗണിച്ചു