ബെംഗളൂരു: വിവാദ വീഡിയോയുമായി ബന്ധപ്പെട്ട കേസിൽ ട്വിറ്റര്‍ ഇന്ത്യ എംഡി നേരിട്ട് ഹാജരാകണമെന്ന് കാട്ടിയുള്ള യുപി പോലീസിന്റെ നോട്ടീസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. ട്വിറ്റര്‍ ഇന്ത്യയുടെ എംഡി മനീഷ് മഹേശ്വരി നേരിട്ട് എത്തേണ്ടതില്ലെന്നും, ഓണ്‍ലൈൻ വഴി ചോദ്യം ചെയ്യലിന് ഹാജരായാല്‍ മതിയെന്നും കോടതി നിർദ്ദേശിച്ചു.
യുപി പോലീസിന്റെ നോട്ടീസിനെതിരെ മനീഷ് മഹേശ്വരി നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ നിർദ്ദേശം. ജയ്ശ്രീറാം വിളിക്കണമെന്ന ആവശ്യപ്പെട്ട് ഗാസിയാബാദില്‍ വൃദ്ധനെ യുവാക്കള്‍ മര്‍ദ്ദിക്കുന്നതായുള്ള വീഡിയോ ട്വിറ്ററിൽ പ്രചരിച്ച കേസിലായിരുന്നു പോലീസ് നടപടി. മനീഷ് മഹേശ്വരി നേരിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസിൽ പറഞ്ഞിരുന്നു.
എന്നാല്‍ ബെംഗളൂരുവിലുള്ള തനിക്ക് നേരിട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്നും താൻ ട്വിറ്ററിന്റെ ഒരു ജീവനക്കാരന്‍ മാത്രമാണെന്നും വിവാദ വീഡിയോയുമായി ബന്ധമില്ലെന്നും ചൂണ്ടികാട്ടിയാണ് മനീഷ് മഹേശ്വരി കോടതിയിൽ ഹരജി സമർപ്പിച്ചത്. ഇത് പരിഗണിച്ചാണ് കോടതിയുടെ നടപടി.
Read Also: കർണാടകയിലും തെലങ്കാനയിലും പേമാരി തുടരുന്നു; കനത്ത നാശനഷ്‌ടം