മുംബൈ: മഹാരാഷ്‌ട്രയിലെ റായ്‌ഗഡ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ 30 പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇന്നലെ സംസ്‌ഥാനത്തുണ്ടായ മൂന്ന് മണ്ണിടിച്ചിലിൽ 36 മരണങ്ങളും സംഭവിച്ചിരുന്നു.
മഹാരാഷ്‌ട്രക്ക് പുറമേ തെലങ്കാനയിലും കർണാടകയിലും ദുരിതം വിതച്ച് മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴ തുടരുക തന്നെയാണ്. മൂന്ന് സംസ്‌ഥാനങ്ങളിലായി ഇതുവരെ 46 പേരാണ് മരിച്ചത്. ഡാമുകൾ തുറന്ന് വിട്ടതോടെ ഹൈദരാബാദ് പ്രളയഭീതിയിലാണ്. മണ്ണിടിച്ചിലിനെ തുടർന്ന് കൊങ്കൺ വഴിയുള്ള ട്രെയിൻ യാത്ര തടസപ്പെട്ടു. തിരുവനന്തപുരം- നിസാമുദ്ദീൻ രാജധാനി, എറണാകുളം- ഒക്ക എക്‌സ്‌പ്രസ് അടക്കം മൂന്ന് ട്രെയിനുകൾ റദ്ദാക്കി.
മഹാരാഷ്‌ട്ര, തെലങ്കാന, കർണാടക സംസ്‌ഥാനങ്ങളുടെ പശ്‌ചിമഘട്ട മലനിരകളോട് ചേർന്ന ജില്ലകളിലാണ് മൂന്ന് ദിവസമായി കനത്ത മഴ തുടരുന്നത്. മഹാരാഷ്‌ട്രയിലെ റായ്‌ഗഡ് ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട് ചെയ്‌തിരിക്കുന്നത്. ജില്ലയിൽ നാലിടങ്ങളിലായി ഉരുൾപൊട്ടലുണ്ടായി. കലായ് ഗ്രാമത്തിലുണ്ടായ ഉരുൾപൊട്ടലിൽ അഞ്ച് പേർ മരിച്ചു. ഗോവണ്ടിയിൽ കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ചിരുന്നു. ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
കൊങ്കൺ മേഖലയിലെ രത്‌നഗിരി, റായ്‌ഗഡ് ജില്ലകളിലെ പ്രധാന നദികൾ കരകവിഞ്ഞ് ഒഴുകിയതോടെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഉത്തര കർണാടകയിലും മഴ തുടരുകയാണ്. താഴ്‌ന്ന ഭാഗങ്ങൾ വെള്ളത്തിനടിയിലായി. ബെൽഗാവി, ഹുബ്‌ളി തുടങ്ങിയ ഭാഗങ്ങളിൽ രണ്ട് മരണങ്ങളും നാശനഷ്‌ടങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്.
Also Read: മഹാരാഷ്‌ട്രയിൽ കനത്ത മഴ, വെള്ളപ്പൊക്കം; മണ്ണിടിച്ചിലില്‍ 36 മരണം