മുംബൈ: മഹാരാഷ്‌ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നതിനാൽ മഹാരാഷ്‌ട്ര, ഗോവ, കര്‍ണാടക, വടക്കൻ കേരളം എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന മേഖലയിൽ കനത്ത മഴ തുടരുന്നു. ഇനിയുള്ള ദിവസങ്ങളിലും മഴ തുടര്‍ന്നേക്കാം എന്നാണ് കാലാവസ്‌ഥാ നിരീക്ഷകരുടെ പ്രവചനം. തീരമേഖലയിലെ ന്യൂനമര്‍ദ്ദ പാത്തി കൂടാതെ ആന്ധ്രാ- ഒഡിഷ തീരത്തിനു മുകളിലായി ചക്രവാതചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായി കാലവർഷക്കാറ്റ് വരും ദിവസങ്ങളിലും ശക്‌തമായി തുടരാനും സാധ്യതയുണ്ട്. കേരളത്തിൽ ഞായറാഴ്‌ച വരെ വ്യാപകമായ മഴ തുടരും എന്നാണ് പ്രവചനം. വടക്കൻ ജില്ലകളിൽ ആണ് കൂടുതൽ മഴക്ക് സാധ്യത.
മഹാരാഷ്‌ട്രയുടെ വിവിധ മേഖലകളിൽ കനത്ത മഴ തുടരുകയാണ്. കൊങ്കൺ മേഖലയിൽ അതിതീവ്ര മഴയാണ് പെയ്യുന്നത്. ചിപ്‌ളുനിൽ ദേശീയപാതയിൽ മണ്ണിടിഞ്ഞതോടെ മുംബൈ- ഗോവ പാതയിൽ ഗതാഗതം വഴിതിരിച്ച് വിട്ടു. മുംബൈയിൽ ബീച്ചുകളിലേക്കുള്ള പ്രവേശനം രാവിലെ 6 മുതൽ 10 വരെ മാത്രമാക്കി ചുരുക്കി. മുംബൈ, താനെ, പാൽഖർ, റായ്‌ഗഡ്, രത്‌നഗിരി, സിന്ധുദുർഗ് എന്നീ ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. ദക്ഷിണ കൊങ്കൺ മേഖലയിൽ അടുത്ത രണ്ട് ദിനം കൂടി ഇതേ അവസ്‌ഥ തുടരുമെന്ന് കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചു.
തെലങ്കാനയിലും കർണാടകയുടെ തീരമേഖലയിലും കനത്ത മഴ തുടരുകയാണ്. തെലങ്കാനയിലെ മഹബൂബ് നഗറില്‍ സ്‌കൂൾ ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി. ബസിലുണ്ടായിരുന്ന 30 കുട്ടികളെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. മണ്ണിടിഞ്ഞും മരം വീണും നിരവധി വീടുകൾക്ക് നാശനഷ്‌ടമുണ്ടായി. രണ്ട് ദിവസത്തേക്ക് കൂടി തെലങ്കാനയിലും കര്‍ണാടകയിലെ നാല് ജില്ലകളിലും റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്.
മംഗളൂരു, ഉഡുപ്പി, ദക്ഷിണ കന്നഡ എന്നിവടങ്ങളില്‍ താഴ്‌ന്ന മേഖലയിലെ വീടുകളില്‍ വെള്ളം കയറി. വ്യാപക കൃഷി നാശവുണ്ടായിട്ടുണ്ട്. ഈ മേഖലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ചൊവ്വാഴ്‌ച വരെ അവധി നൽകിയിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചു.
Most Read: യുകെ ജോലിയോ? ചിന്തിക്കാതെ ചാടി വീഴരുതേ! വാട്‍സ്ആപ് വഴി വൻ തട്ടിപ്പ്