വാഷിങ്ടൺ: കാബൂളിലെ സിഐഎ ആസ്‌ഥാനം നിയന്ത്രിത സ്‌ഫോടനത്തിൽ തകർത്ത് അമേരിക്ക. ഇവിടെ സൂക്ഷിച്ചിരുന്ന ഉപകരണങ്ങളും രേഖകളും താലിബാന്റെ കൈകളിൽ എത്തുന്നത് തടയാനായിരുന്നു നീക്കം. ‘ഈഗിൾ ബേസ്’ എന്നറിയപ്പെട്ടിരുന്ന സുപ്രധാന സ്‌ഥലമാണ് തകർത്തത്.
അഫ്‌ഗാൻ രഹസ്യാന്വേഷണ ഏജൻസികളുടെ ഭീകരവിരുദ്ധ സേനയെ പരിശീലിപ്പിക്കുന്നതിനുള്ള ക്യാംപായിരുന്നു ഈഗിൾ ബേസ്. ഇഷ്‌ടിക ഫാക്‌ടറി ആയിരുന്ന ഈ സ്‌ഥലം അഫ്‌ഗാൻ അധിനിവേശത്തിന്റെ ആദ്യനാളുകളിൽ യുഎസ് താവളമാക്കി മാറ്റുകയായിരുന്നു. പ്രദേശവാസികൾക്ക് പോലും അറിയാത്ത സംവിധാനങ്ങളാണ് ഇവിടെ സജ്‌ജമാക്കിയിരുന്നത്.
10 അടി ഉയരമുള്ള മതിലുകളാൽ ചുറ്റപ്പെട്ട ക്യാംപിലേക്ക് അകത്തേക്കും പുറത്തേക്കും പ്രവേശിക്കാൻ സ്‌ളൈഡിങ് മെറ്റൽ ഗേറ്റ് വഴിയുള്ള ഒരേയൊരു മാർഗം മാത്രമാണുള്ളത്. ബേസ് സന്ദർശിക്കുന്നവർ മൂന്ന് സുരക്ഷാ പരിശോധനകൾ ക്‌ളിയർ ചെയ്യേണ്ടതുണ്ട്. ഈ മേഖലയിലേക്ക് വരുന്നവരുടെ വാഹനവും രേഖകളും പരിശോധനക്ക് ശേഷം മാത്രമാണ് കടത്തിവിടുക.
‘എല്ലാ രേഖകളും കത്തിക്കേണ്ടതുണ്ടായിരുന്നു, സുപ്രധാനമായ ഒരു വിവരവും താലിബാന് ലഭിക്കാതിരിക്കാന്‍ എല്ലാ ഹാർഡ് ഡ്രൈവുകളും തകർത്തു’ മുൻ സിഐഎ കരാറുകാരൻ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു. കാബൂൾ വിമാനത്താവളത്തിൽ ആക്രമണം നടന്ന് മണിക്കൂറുകൾക്കകമാണ് ആസൂത്രിതമായ ആക്രമണം സിഐഎ ആസ്‌ഥാനത്ത് നടന്നത്.
Also Read: ‘ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു’; പ്രസ്‌താവനയുമായി താലിബാൻ