കാബൂള്‍: അഫ്ഗാനിസ്‌ഥാനില്‍ നിന്നും അമേരിക്കൻ സേനയെ പിന്‍വലിക്കാൻ സമയം നീട്ടി നൽകില്ലെന്ന് താലിബാന്‍. ആഗസ്‌റ്റ് 31ന് തന്നെ അമേരിക്കൻ സേന അഫ്ഗാനിൽ നിന്ന് പിൻവാങ്ങണമെന്ന് താലിബാന്‍ നേതാവ് സബീഹുള്ള മുജാഹിദ് വ്യക്‌തമാക്കി. എല്ലാ വിധത്തിലുള്ള ഒഴിപ്പിക്കല്‍ നടപടികളും പൂർത്തിയാക്കി സേനയുടെ പിൻമാറ്റം ആഗസ്‌റ്റ് 31നകം പൂര്‍ത്തിയാക്കണമെന്ന് താലിബാന്‍ നേതാവ് മുന്നറിയിപ്പ് നൽകി.
എന്നാൽ അഫ്‌ഗാൻ പൗരൻമാരെ രാജ്യം വിടാൻ അനുവദിക്കില്ലെന്നും താലിബാൻ നേതാവ് കൂട്ടിച്ചേർത്തു. രാജ്യം പഴയ സ്‌ഥിതിയിലേക്ക് തിരിച്ച് വരികയാണെന്നും വിമാനത്താവളത്തിലാണ് നിലവില്‍ പ്രശ്‌നങ്ങളുള്ളതെന്നും സബീഹുള്ള മുജാഹിദ് പറഞ്ഞു. താലിബാൻ നേതാക്കളും സിഐഎയും തമ്മില്‍ ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകളോട് തനിക്കറിയില്ല എന്നാണ് സബീഹുള്ള പ്രതികരിച്ചത്. എന്നാൽ താലിബാൻ നേതാവ് കൂടിക്കാഴ്‌ച നിഷേധിച്ചിട്ടില്ല.
അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്റെ നിര്‍ദേശ പ്രകാരം താലിബാന്‍ നേതാക്കളും സെൻട്രൽ ഇന്റലിജൻസ് ഏജൻസി തലവന്‍ വില്യം ബേണ്‍സും തിങ്കളാഴ്‌ച രഹസ്യ കൂടിക്കാഴ്‌ച നടത്തിയെന്ന് റിപ്പോര്‍ട് പുറത്തു വന്നിരുന്നു. താലിബാന്‍ നേതാവ് അബ്‌ദുല്‍ ഗനി ബറദാറുമായി കാബൂളിൽ വച്ചാണ് വില്യം ബേണ്‍സ് കൂടിക്കാഴ്‌ച നടത്തിയതെന്നാണ് വാഷിങ്ടണ്‍ പോസ്‌റ്റ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇക്കാര്യം താലിബാനോ വൈറ്റ്ഹൗസോ സ്‌ഥിരീകരിച്ചിട്ടില്ല.
Read also: ജമ്മു കശ്‌മീരിൽ ആർട്ടിക്കിൾ 370 പുനഃസ്‌ഥാപിക്കണം; ഗുപ്‍കർ സഖ്യം