കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ അമേരിക്ക നടത്തിയ റോക്കറ്റാക്രമണത്തിൽ 6 കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ 10 അംഗങ്ങൾ കൊല്ലപ്പെട്ടു. ഇസ്‌ലാമിക് സ്‌റ്റേറ്റ്സ് ഭീകരർ കാർ ബോംബ് സ്‌ഫോടനം നടത്തിയതിനു പിന്നാലെയാണ് അമേരിക്ക റോക്കറ്റാക്രമണം നടത്തിയത്. തുടർന്ന് ചാവേറുകളെ കൊലപ്പെടുത്തിയെന്ന് അമേരിക്ക വെളിപ്പെടുത്തുകയും ചെയ്‌തിരുന്നു.
എന്നാൽ, അമേരിക്ക തകർത്തത് ഐഎസ് ഭീകരരുടെ വാഹനമല്ലെന്നും ഒരു കുടുംബത്തിലെ 10 അംഗങ്ങളെയാണെന്നും റിപ്പോർട് പുറത്തു വന്നു. “റോക്കറ്റ് ഞങ്ങളുടെ കാറിൽ പതിച്ചു. അതിൽ മുഴുവൻ കുട്ടികളായിരുന്നു. അത് അവരെ മൊത്തം കൊന്നുകളഞ്ഞു. എന്റെ സഹോദരൻ, അദ്ദേഹത്തിന്റെ നാല് മക്കൾ, എന്റെ സ്വന്തം മകൾ ഇവരെയൊക്കെ എനിക്ക് നഷ്‌ടമായി. ആകെ 10 പേരെ റോക്കറ്റ് കൊന്നുകളഞ്ഞു”- കൊല്ലപ്പെട്ടവരുടെ കുടുംബാംഗം അയ്‌മൽ അഹ്‌മദി പറഞ്ഞു.
കാബൂൾ വിമാനത്താവളത്തിന് പുറത്ത് കഴിഞ്ഞ ദിവസമുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം നൂറ് കടന്നിരുന്നു. ഇരുന്നൂറോളം പേർക്കാണ് സ്‌ഫോടനത്തിൽ പരുക്കേറ്റത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെ, ആക്രമിച്ചവർക്ക് മാപ്പില്ലെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ പ്രതികരിക്കുകയും രണ്ടു തവണ തിരിച്ചടിക്കുകയും ചെയ്‌തു. അതിൽ രണ്ടാം തവണയാണ് അഫ്‌ഗാൻ പൗരൻമാർ കൊല്ലപ്പെട്ടത്.
Read also: ഡെൽഹിയിൽ കനത്ത മഴ; റോഡുകൾ വെള്ളത്തിനടിയിലായി