ന്യൂഡെൽഹി: ഡെൽഹിയിൽ കനത്ത മഴ. അക്ഷർധാം, എയിംസ്, ഗോൾഫ് ക്ളബ് റോഡ് എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളക്കെട്ട് കാരണം, ചില ഭാഗങ്ങളിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. വെള്ളക്കെട്ടുകളെപ്പറ്റി വിവിധ സ്‌ഥലങ്ങളിൽ നിന്ന് പരാതികൾ വരുന്നുണ്ടെന്ന് പിഡബ്ള്യുഡി അറിയിച്ചു.
“ഇതുവരെ 20ഓളം വെള്ളക്കെട്ട് പരാതികൾ ലഭിച്ചു. ഞങ്ങൾ സാഹചര്യങ്ങൾ നിരീക്ഷിക്കുകയാണ്. വെള്ളക്കെട്ട് കാരണം ആളുകൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. മുൻഗണനാ അടിസ്‌ഥാനത്തിലാണ് ഞങ്ങൾ വെള്ളക്കെട്ട് പരാതികൾ കൈകാര്യം ചെയ്യുന്നത്,”- ഒരു മുതിർന്ന പിഡബ്ള്യുഡി ഉദ്യോഗസ്‌ഥൻ പിടിഐയോട് പറഞ്ഞു.
സെപ്റ്റംബർ 1 മുതൽ 4 വരെ മഴ പെയ്യാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. സെപ്റ്റംബർ 6ന് ഇടിമിന്നലും പ്രവചിക്കപ്പെട്ടിട്ടുണ്ട്.
അതേസമയം, അസമിൽ വെള്ളപ്പൊക്കത്തെ തുടർന്ന് രണ്ട് മരണം റിപ്പോർട് ചെയ്‌തിരുന്നു. 17 ജില്ലകളിലായി ഉണ്ടായ പ്രളയം 3.63 ലക്ഷം ആളുകളെയാണ് ബാധിച്ചിരിക്കുന്നത്. 1.3 മൂന്ന് ലക്ഷം പേരെ പ്രളയം ബാധിച്ച ലഖിമൂർ ജില്ലയിലാണ് ആണ് ഏറെ നാശനഷ്‌ടമുണ്ടായത്. മജുലി ജില്ലയിൽ 65,000 പേരെ പ്രളയം ബാധിച്ചു. ഡറംഗ് ആണ് മൂന്നാമത്. ഇവിടെ 41,300 പേരെ വെള്ളപ്പൊക്കം ബാധിച്ചു.
ഇപ്പോഴും 950 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. 30,333.36 ഹെക്റ്റർ കൃഷിഭൂമിയും സംസ്‌ഥാനത്ത് നശിച്ചു. 44 ദുരിതാശ്വാസ ക്യാംപുകൾ സംസ്‌ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. 321 കുട്ടികൾ ഉൾപ്പെടെ 1619 പേർ ഈ ക്യാംപുകളിൽ കഴിയുന്നുണ്ട്.
Most Read: മൈസൂരു കൂട്ട ബലാൽസംഗ കേസ്; ഒളിവിലായിരുന്ന പ്രതി അറസ്‌റ്റിൽ