വാഷിംഗ്‌ടൺ: ലോകാരോഗ്യ സംഘടനയുടെ അംഗീകാരമില്ലാത്ത വാക്‌സിനുകൾ ഉപയോഗിച്ച് കോവിഡ്-19നെതിരെ കുത്തിവെപ്പ് നടത്തിയവർ വീണ്ടും വാക്‌സിനേഷൻ നടത്തണമെന്ന് വിദ്യാർഥികളോട് ആവശ്യപ്പെട്ട് യുഎസിലെ സർവകലാശാലകൾ. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ അല്ലെങ്കിൽ റഷ്യയുടെ കോവിഡ് വാക്‌സിനായ സ്‌പുട്‌നിക്-5 എടുത്ത ഇന്ത്യൻ വിദ്യാർഥികൾക്കും ഈ നിർദ്ദേശം ബാധകമാണ്.
ഈ വാക്‌സിനുകളുടെ ഫലപ്രാപ്‌തിയും സുരക്ഷയും സംബന്ധിച്ച് സംശയം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് യുഎസ് സർവകലാശാലകൾ പറയുന്നു. അടുത്ത സെമസ്‌റ്റർ ആരംഭിക്കുന്നതിന് മുമ്പ് വീണ്ടും വാക്‌സിനേഷൻ നടത്താനാണ് ബന്ധപ്പെട്ട വിദ്യാർഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ രണ്ട് വ്യത്യസ്‌ത വാക്‌സിനുകൾ എടുക്കുന്നത് ആരോഗ്യത്തെ ബാധിക്കുമോയെന്ന ആശങ്കയിലാണ് വിദ്യാർഥികൾ. “രണ്ട് വ്യത്യസ്‌ത വാക്‌സിനുകൾ എടുക്കുന്നതിൽ എനിക്ക് ആശങ്കയുണ്ട്. ഞാൻ ഇന്ത്യയിൽ കൊവാക്‌സിന്റെ രണ്ട് ഡോസും എടുത്തതാണ്. ഇപ്പോൾ വീണ്ടും വാക്‌സിനേഷൻ നടത്തണമെന്നാണ് സർവകലാശാല പറയുന്നത്, എന്നാൽ ഇത് ആശങ്ക ഉളവാക്കുന്നതാണ്,”- കൊളംബിയ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ഇന്റർനാഷണൽ ആന്റ് പബ്ളിക് അഫയേഴ്‌സിലെ വിദ്യാർഥിനി മില്ലോണി ദോഷി പറയുന്നു.
യുഎസ് സർവകലാശാലകളുടെ ഈ തീരുമാനം ഇന്ത്യൻ വിദ്യാർഥികളെ ആശങ്കയിലാക്കിയിട്ടുണ്ട്. രണ്ട് വ്യത്യസ്‌ത വാക്‌സിനുകൾ സ്വീകരിക്കുന്നതിലെ ആശങ്കക്കൊപ്പം, വീണ്ടും വാക്‌സിനേഷൻ നടത്താതിരുന്നാൽ അത് യുഎസിലെ സർവകലാശാലകളിൽ തുടരുന്നതിന് തടസമാകുമെന്നും ഇവർ ഭയപ്പെടുന്നു.
Most Read: കേന്ദ്രമന്ത്രിസഭാ പുനഃസംഘടന; ഇ ശ്രീധരനെ പരിഗണിച്ചേക്കും