അത്തോളി: പൊതുകിണർ ഉപയോഗത്തിനായി പട്ടികജാതി കുടുംബങ്ങൾ സ്‌ഥാപിച്ച പമ്പുകൾ നീക്കം ചെയ്‌തതിൽ പ്രതിഷേധിച്ച് കുടുംബാംഗങ്ങൾ നടത്തിവന്ന സമരം ഏഴാം ദിവസത്തിലേക്ക്. അത്തോളി പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടക്കുന്ന പ്രതിഷേധം ഒരാഴ്‌ച പിന്നിടുമ്പോഴും അധികൃതർ നടപടിക്ക് തയ്യാറായിട്ടില്ല. വേളൂർ വെസ്‌റ്റ് പുഴയോരത്തുള്ള പാലാഴിത്താഴത്തെ അഞ്ച് പട്ടികജാതി കുടുംബങ്ങളാണ് സമരം നടത്തുന്നത്.
37 വർഷം മുമ്പ് തയ്യിൽ ഉത്തമൻ വൈദ്യർ പൊതു കിണറിനായി അനുവദിച്ച ഭൂമിയിൽ വേളൂർ വെസ്‌റ്റിലെ റൈപ്പേറിയൻ ക്ളബ് പ്രവർത്തകരാണ് കിണർ കുഴിച്ചത്. ആദ്യ കാലത്ത് നൂറിലധികം കുടുംബങ്ങൾ കുളിക്കാനും, കുടിക്കാനും ആശ്രയിച്ചിരുന്നത് ഈ കിണറിനെയായിരുന്നു.
സമീപ സ്‌ഥലത്തിന്റെ ഉടമ കിണർ സ്വന്തമാക്കാൻ നടത്തുന്ന നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് അഞ്ച് കുടുംബങ്ങളും പറയുന്നു. 12 വർഷമായി കിണറ്റിൽ സ്‌ഥാപിച്ചിരുന്ന തങ്ങളുടെ വൈദ്യുത പമ്പുകൾ പുനഃസ്‌ഥാപിക്കണം എന്നതാണ് ഇവരുടെ ആവശ്യം.
എന്നാൽ കിണറിൽ നിന്ന് വെള്ളം കോരിയെടുത്ത് ഉപയോഗിക്കുന്നതിന് തടസമില്ലെന്ന് ക്ളബ് അധികൃതർ പറയുന്നു. കിണറിന്റെ പൊതു അവസ്‌ഥക്ക് മാറ്റമുണ്ടാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.
മാസ് മൂവ്മെന്റ് ഫോർ സോഷ്യലിസ്‌റ്റ് ആൾട്ടർനേറ്റീവ് പ്രവർത്തകരും അഞ്ച് കുടുംബങ്ങൾക്കൊപ്പം ഉപവാസത്തിൽ പങ്കെടുത്തു. അഡ്വ. ടി നാരായണൻ വട്ടോളി, പിടി ഹരിദാസ്, എം ദിവാകരൻ, നടി കബനി, എംപി കരുണാകരൻ, ആർഎംപി ജില്ലാ സെക്രട്ടറി കെപി പ്രകാശൻ എന്നിവർ സംസാരിച്ചു.
Read Also: പിന്നോട്ടില്ല; വിമതനായി മൽസരിക്കുമെന്ന് കാരാട്ട് ഫൈസൽ