തിരുവനന്തപുരം : ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ ഉത്ര വധക്കേസില്‍ പ്രതിയായ ഭര്‍ത്താവ് സൂരജിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞ 180 ദിവസമായി കസ്‌റ്റഡിയില്‍ കഴിയുകയാണെന്നും അതിനാല്‍ ജാമ്യം നല്‍കണമെന്നുമാണ് സൂരജ് കോടതില്‍ ഉന്നയിക്കുന്ന ആവശ്യം.
ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ സൂരജ് മാത്രമാണ് ഇപ്പോള്‍ പ്രതി. കേസില്‍ രണ്ടാം പ്രതിയായി ചേര്‍ത്തിരുന്ന പാമ്പ് പിടുത്തക്കാരനായ സുരേഷിനെ പിന്നീട് മാപ്പ് സാക്ഷിയാക്കി. കൊലക്കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം അംഗീകരിക്കുന്നതിന് മുന്നോടിയായുള്ള വാദവും ഇന്ന് ആരംഭിക്കും.
കഴിഞ്ഞ മെയ് ആറിനാണ് ഉത്ര തന്റെ വീട്ടില്‍ വച്ച് പാമ്പ് കടിയേറ്റ് മരിക്കുന്നത്. അതിന് മുന്‍പ് സൂരജിന്റെ വീട്ടില്‍ വച്ച് ഏപ്രില്‍ മാസത്തില്‍ ഉത്രക്ക് അണലിയുടെ കടിയേറ്റെങ്കിലും കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തിച്ചതോടെ രക്ഷപെടുകയായിരുന്നു. തുടര്‍ച്ചയായി രണ്ട് തവണ പാമ്പ് കടിയേറ്റത്തിൽ സംശയം തോന്നിയതോടെ ഉത്രയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് സൂരജ് ആസൂത്രണം ചെയ്‌ത കൊലപാതകം ആയിരുന്നു ഉത്രയുടെ മരണമെന്ന് തെളിഞ്ഞത്. പാമ്പ് പിടുത്തക്കാരനായ സുരേഷിന്റെ കയ്യില്‍ നിന്നാണ് സൂരജ് രണ്ട് തവണയും പാമ്പിനെ വാങ്ങിയത്.
Read also : ഹാരിസ് മരണം; മെഡിക്കല്‍ കോളേജ് അധികൃതരുടെ വാദം തള്ളി കുടുംബം