കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസിലെ പ്രതി സൂരജ് കുറ്റക്കാരനാണെന്ന പോലീസിന്റെ കണ്ടെത്തൽ കോടതി ശരിവെച്ചതിൽ ഏറെ സന്തോഷമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ എസ്‌പി എസ് ഹരിശങ്കർ. തുടക്കം മുതൽ അസ്വാഭാവികത തോന്നിയ കേസിൽ കൊലപാതകമെന്ന് ഉറപ്പിക്കലും തെളിവ് കണ്ടെത്തലും ഏറെ ബുദ്ധിമുട്ടായിരുന്നു.
ആദ്യം ഉത്ര പാമ്പ് കടിയേറ്റ് കിടക്കുമ്പോൾ പോലും സൂരജ് അടുത്ത കൊലപാതകത്തിന് ആസൂത്രണം ചെയ്‌തതടക്കം കണ്ടെത്താനായത് നേട്ടമായെന്നും വിവിധ വകുപ്പുകളിൽ നിന്ന് സഹായം ലഭിച്ചെന്നും ഹരിശങ്കർ പറഞ്ഞു. സൂരജിന് വധശിക്ഷ ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപൂർവങ്ങളിൽ അപൂർവമായി പരിഗണിക്കാൻ വേണ്ട സാഹചര്യ തെളിവുകൾ കേസിനുണ്ടെന്ന നിരീക്ഷണത്തോടെയാണ് സൂരജിനെ കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചത്. ശിക്ഷ ബുധനാഴ്‌ച വിധിക്കും.
ജഡ്‌ജി വിധി പറഞ്ഞപ്പോൾ നിസ്സംഗനായാണ് സൂരജ് പ്രതിക്കൂട്ടിൽ നിന്നത്. വിധി പ്രസ്‌താവിക്കുന്നതിന് മുമ്പ് പ്രതിയെ കുറ്റങ്ങള്‍ വായിച്ചു കേള്‍പ്പിച്ചു. എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഒന്നും ഇല്ലെന്നായിരുന്നു നിര്‍വികാരനായി നിന്ന സൂരജിന്റെ മറുപടി. തുടര്‍ന്ന് പ്രോസിക്യൂഷനും വാദം നടത്തി.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും സ്‌പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ് ആവശ്യപ്പെട്ടു. വിചിത്രവും പൈശാചികവും ദാരുണവുമായ കൊലപാതകമാണിതെന്നും പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
Also Read: കൽക്കരി ക്ഷാമം; കൂടുതൽ സംസ്‌ഥാനങ്ങൾ പ്രതിസന്ധിയിൽ