ന്യൂഡെൽഹി: കൽക്കരി ക്ഷാമത്തെ തുടർന്നുണ്ടായ വൈദ്യുതി പ്രതിസന്ധി കൂടൂതൽ സംസ്‌ഥാനങ്ങളിലേക്ക് വ്യാപിക്കുന്നു. ഡെൽഹിയിൽ പ്രതിസന്ധിയുണ്ടെന്ന് വൈദ്യുതി മന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞു. വിഷയം ചെയ്യാൻ യുപി സർക്കാർ അടിയന്തര യോഗം വിളിച്ചു. എന്നാൽ, കൽക്കരി വിതരണം മെച്ചപ്പെടുത്താൻ നടപടികൾ സ്വീകരിച്ചെന്നാണ് കോൾ ഇന്ത്യ വ്യക്‌തമാക്കിയത്.
പ്രതിസന്ധിയില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിക്കുമ്പോഴും ഊർജ നിയന്ത്രണത്തിലേക്ക് കടക്കുകയാണ് പല സംസ്‌ഥാനങ്ങളും. മഹാരാഷ്‌ട്രയിലെ 13 താപവൈദ്യുത പ്ളാന്റ് യൂണിറ്റുകളും പഞ്ചാബിൽ മൂന്ന് താപവൈദ്യുത നിലയങ്ങളും അടച്ചുപൂട്ടി. 3330 മെഗാവാട്ടിന്റെ ക്ഷാമമാണ് ഇപ്പോൾ മഹാരാഷ്‌ട്ര നേരിടുന്നത്.
പഞ്ചാബും സമാനമായ സാഹചര്യം നേരിടുകയാണ്. നിലവിൽ 2800 മെഗാവാട്ട് വൈദ്യുതി മാത്രമാണ് സംസ്‌ഥാനത്ത് ഉൽപാദിപ്പിക്കുന്നത്. മൂന്ന് മണിക്കൂർ മുതൽ ആറ് മണിക്കൂർ വരെ ഇവിടെ പവർ കട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
ഗുജറാത്ത്, തമിഴ്‌നാട്, രാജസ്‌ഥാൻ, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിലും പ്രതിസന്ധിയുണ്ട്. ഈ സാഹചര്യത്തിൽ കോൾ ഇന്ത്യയുടെ കീഴിലുള്ള ഏഴ് ഉപകമ്പനികൾക്ക് ഉൽപാദനം കൂട്ടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ശനിയാഴ്‌ച 17.11 ലക്ഷം ടൺ കൽക്കരി വിവിധ സംസ്‌ഥാനങ്ങൾക്കായി അയച്ചെന്നും രണ്ടാഴ്‌ചക്കുള്ളിൽ കൂടൂതൽ കൽക്കരി വിതരണം ചെയ്യുമെന്നും സെൻട്രൽ കോൾഫീൽഡ്‌സ് ലിമിറ്റഡ് അറിയിച്ചു.
Read Also: ജമ്മു കശ്‌മീരിൽ വ്യത്യസ്‌ത ഓപ്പറേഷനുകളിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു