തിരുവനന്തപുരം: കേരളത്തിൽ വാക്‌സിൻ ഉൽപാദന മേഖല സ്‌ഥാപിക്കാൻ തീരുമാനമായി. തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയൻസ് പാർക്കിലാണ് വാക്‌സിൻ ഉൽപാദന മേഖല സ്‌ഥാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
കണ്‍സള്‍ട്ടന്റായി വാക്‌സിന്‍ പ്രൊഡക്ഷന്‍ യൂണിറ്റ് വര്‍ക്കിംഗ് ഗ്രൂപ്പ് അംഗവും എച്ച്എല്‍എല്‍ ബയോടെക് ലിമിറ്റഡിലെ ഉദ്യോഗസ്‌ഥനുമായ വിജയകുമാര്‍ സിസ്ളയെ നിയമിക്കും. വാക്‌സിൻ ഉൽപാദന യൂണിറ്റ് ആരംഭിക്കാൻ തയ്യാറാകുന്ന ആങ്കർ വ്യവസായങ്ങൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കും.
ലീസ് പ്രീമിയത്തിന്റെ 50 ശതമാനം സബ്‌സിഡിയോടെ 60 വർഷത്തേയ്‌ക്ക് പാട്ടത്തിന് ഭൂമി നൽകും. കെഎസ്ഐഡിസിയുമായി ഉള്ള പാട്ടക്കരാര്‍ രജിസ്‌റ്റര്‍ ചെയ്യുന്നതിന് സ്‌റ്റാംപ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസും ഒഴിവാക്കും. സംസ്‌ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ധനകാര്യ സ്‌ഥാപനങ്ങള്‍ മുഖേന 20 വര്‍ഷത്തെ ദീര്‍ഘകാല തിരിച്ചടവ് നിശ്‌ചയിച്ച് ആകര്‍ഷകമായ വായ്‌പകള്‍ നല്‍കും. ആകെ വായ്‌പാ തുക 100 കോടി രൂപയ്‌ക്കകത്താകും.
സംരംഭത്തിന് ഏകജാലക അനുമതിയും ഫാസ്‌റ്റ് ട്രാക്ക് അംഗീകാരവും 30 ദിവസത്തിനുള്ളില്‍ നല്‍കും. ബില്‍ തുകയില്‍ യൂണിറ്റിന് രണ്ട് രൂപ വൈദ്യുതി നിരക്ക് സബ്‌സിഡി നല്‍കും. പ്രവര്‍ത്തനമാരംഭിച്ച് രണ്ടു വര്‍ഷത്തേയ്‌ക്കുള്ള ബില്‍ തുകയില്‍ വാട്ടര്‍ ചാര്‍ജ് സബ്‌സിഡിയും നല്‍കും. ഉല്‍പാദിപ്പിക്കേണ്ട വാക്‌സിന്‍, ഉപയോഗിക്കേണ്ട സാങ്കേതികവിദ്യ, അടിസ്‌ഥാന സൗകര്യം തുടങ്ങിയവ കമ്പനികള്‍ക്ക് തീരുമാനിക്കാം.
ലൈഫ് സയന്‍സ് പാര്‍ക്കില്‍ പൂര്‍ത്തിയാകുന്ന 85,000 ചതുരശ്ര അടി കെട്ടിടം വാക്‌സിന്‍ ഉല്‍പാദന യൂണിറ്റുകള്‍ സ്‌ഥാപിക്കുവാന്‍ അനുയോജ്യമാണെന്ന് കമ്പനികള്‍ ഉറപ്പുവരുത്തിയാല്‍ വാര്‍ഷിക പാട്ടത്തിന് നല്‍കും. പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികള്‍ക്കുമായി പൊതു മലിനജല ശുദ്ധീകരണ പ്ളാന്റ്, സോളാര്‍ പ്ളാന്റ്, ജൈവമാലിന്യ സംസ്‌കരണ കേന്ദ്രം എന്നിവ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ നിര്‍മ്മിക്കും.
കമ്പനികളെ ക്ഷണിക്കുന്നതിന് രണ്ട് വ്യത്യസ്‌ത താല്‍പര്യ പത്രം തയ്യാറാക്കും. സാങ്കേതിക സമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യതയുള്ള കമ്പനികളെ ആങ്കര്‍ ഇന്‍ഡസ്ട്രീസായി പരിഗണിക്കുകയും പാര്‍ക്കില്‍ അവരുടെ യൂണിറ്റുകള്‍ സ്‌ഥാപിക്കാന്‍ ക്ഷണിക്കുകയും ചെയ്യും.
ഡോ. ബി ഇക്ബാലിന്റെ നേതൃത്വത്തിൽ സംസ്‌ഥാന വാക്‌സിന്‍ നയം വികസിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Must Read: താലിബാൻ സർക്കാർ നിയമവിരുദ്ധം, സമാന്തര സർക്കാർ രൂപീകരിക്കും; എൻആർഎഫ്