കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ രൂപീകരിച്ച സർക്കാർ നിയമവിരുദ്ധമാണെന്ന് പഞ്ച്ശീർ പ്രവിശ്യയിലെ താലിബാൻ വിരുദ്ധ സേനയും മുൻ അഫ്‌ഗാൻ സുരക്ഷാ സേനയും ചേർന്ന നാഷണൽ റെസിസ്‌റ്റൻസ് ഫ്രണ്ട് (എൻആർഎഫ്). രാഷ്‌ട്രീയക്കാരുമായി കൂടിയാലോചിച്ച ശേഷം സമാന്തര സർക്കാർ പ്രഖ്യാപിക്കുമെന്ന് പഞ്ച്ഷീർ പ്രവിശ്യയിലെ പ്രതിരോധ മുന്നണിയുടെ സഹ നേതാവായ അഹ്‌മദ് മസൂദ് പറഞ്ഞു.
ജനങ്ങളുടെ വോട്ടിന്റെ അടിസ്‌ഥാനത്തിൽ ജനാധിപത്യപരവും അന്താരാഷ്‌ട്ര സമൂഹത്തിന് സ്വീകാര്യവുമായ നിയമാനുസൃത സർക്കാർ സ്‌ഥാപിക്കുമെന്ന് നാഷണൽ റെസിസ്‌റ്റൻസ് ഫ്രണ്ട് അറിയിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. അഫ്‌ഗാനിലെ ജനങ്ങളോടുള്ള ശത്രുത വ്യക്‌തമാക്കുന്നതാണ് താലിബാൻ രൂപീകരിച്ച നിയമവിരുദ്ധ സർക്കാർ. അഫ്‌ഗാനിസ്‌ഥാന്റെയും ലോകത്തിന്റെയും സുരക്ഷക്കും സ്‌ഥിരതക്കും ഇത് കനത്ത വെല്ലുവിളി ആണെന്നും എൻആർഎഫ് പറഞ്ഞു.
താലിബാൻ ഭീകരവാദികൾക്ക് എതിരെ ജനങ്ങൾ രംഗത്ത് ഇറങ്ങണമെന്ന് നേരത്തെ പുറത്തുവിട്ട ശബ്‌ദ സന്ദേശത്തിൽ അഹ്‌മദ് മസൂദ് ആഹ്വാനം ചെയ്‌തിരുന്നു. ഐക്യരാഷ്‌ട്ര സഭ (യുഎൻ), ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിൽ (യുഎൻഎച്ച്ആർസി), യൂറോപ്യൻ യൂണിയൻ (ഇയു), ഷാങ്ഹായി ഓർഗനൈസേഷൻ, സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോ-ഓപറേഷൻ (സാർക്), ഇസ്‌ലാമിക് കോ-ഓപറേഷൻ ഓർഗനൈസേഷൻ (ഒഐസി) തുടങ്ങിയ ആഗോള ഏജൻസികളോടും താലിബാനുമായി സഹകരിക്കരുതെന്ന് എൻആർഎഫ് പറഞ്ഞിരുന്നു.
ഇന്നലെയാണ് അഫ്‌ഗാനിൽ താലിബാൻ പുതിയ സർക്കാർ രൂപീകരിച്ചത്. മുല്ല മുഹമ്മദ് ഹസന്‍ മഅഖുന്ദിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഇടക്കാല സർക്കാരിൽ മുല്ല അബ്‌ദുൾ ഗനി ബറാദറാണ് ഉപപ്രധാനമന്ത്രി. മുല്ല യാക്കൂബ് പ്രതിരോധ മന്ത്രിയാകും. ആമിർ ഖാൻ മുത്തഖിക്കാണ് വിദേശകാര്യ ചുമതല. ദോഹ കേന്ദ്രീകരിച്ചുള്ള നീക്കങ്ങൾക്ക് നേതൃത്വം നൽകിയത് മുത്തഖി ആയിരുന്നു. താലിബാനിലെ തീവ്ര ഭീകരവാദ സംഘടനയായ ഹഖാനി ഗ്രൂപ്പിനാണ് ആഭ്യന്തരം. സിറാജുദ്ദീന്‍ ഹഖാനിയയാണ് ആഭ്യന്തര മന്ത്രി.
ഇതടക്കം 33 അംഗ മന്ത്രിസഭയാണ് താലിബാൻ പ്രഖ്യാപിച്ചത്. മൂന്നാഴ്‌ച മുമ്പാണ് താലിബാൻ അഫ്‌ഗാനിസ്‌ഥാന്റെ നിയന്ത്രണം പിടിച്ചെടുത്തത്. ഓഗസ്‌റ്റ് 31ഓടെ അമേരിക്കൻ സൈന്യം അഫ്‌ഗാൻ വിട്ടതിന് ശേഷം നിയന്ത്രണം പൂർണമായും താലിബാന്റെ കയ്യിലായി. യുഎൻ ഭീകരരുടെ ലിസ്‌റ്റിൽ ഉൾപ്പെട്ടയാളാണ് താലിബാൻ സർക്കാരിനെ നയിക്കുന്ന മുഹമ്മദ് ഹസൻ മഅഖുന്ദ്.
Most Read: നടത്തിയത് കടുത്ത അച്ചടക്ക ലംഘനം; ‘ഹരിത’ കമ്മിറ്റി പിരിച്ചുവിട്ട് ലീഗ്