മലപ്പുറം: ജില്ലയിലെ കരുവാരകുണ്ടുകാർക്ക് ലഭിക്കേണ്ട ‘സ്‌പോട് വാക്‌സിൻ‘ പഞ്ചായത്തിന് പുറത്തുള്ള സ്വന്തക്കാർക്കും, ബന്ധുക്കൾക്കും നൽകുന്നുവെന്ന് വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്ന് യൂത്ത് ലീഗ് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
വാക്‌സിനേഷൻ വിതരണം സുതാര്യമാക്കുക, വാർഡ് തല വാകിസിനേഷൻ ക്യാംപുകൾ സംഘടിപ്പിക്കുക, വാക്‌സിനേഷനിലെ സ്വജനപക്ഷപാതം അവസാനിപ്പിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. പ്രതിഷേധം പഞ്ചായത്ത് പരിസരത്ത് പോലീസ് തടഞ്ഞു.
ഹെൽത്ത് അധികൃതരെ നേരിട്ട് കണ്ട് യൂത്ത് ലീഗ് പ്രവർത്തകർ ക്രമക്കേട് ബോധ്യപ്പെടുത്തി എന്നും ‘സ്‌പോട് വാക്‌സിൻ‘ രജിസ്‌റ്ററിൽ അടക്കം കൃത്യമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് യൂത്ത് ലീഗിന്റെ അന്വേഷണത്തിൽ ബോധ്യമാവുകയും ചെയ്‌തതായും പ്രവർത്തകർ അവകാശപ്പെട്ടു.
തുടർന്നാണ് പഞ്ചായത്തിലേക്ക് യൂത്ത് ലീഗ് മാർച്ച് നടത്തിയത്. വാക്‌സിൻ കച്ചവടം ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് മാപ്പർഹിക്കാത്ത തെറ്റാണെന്നും വാക്‌സിൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ വിതരണത്തിലെ അപാകതകൾ ഉടൻ പരിഹരിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ആരോഗ്യ കേന്ദ്രം സന്ദർശിച്ച ബ്‌ളോക് പ്രസിഡണ്ട് ശ്രീജ ടീച്ചർ ആരോഗ്യ കേന്ദ്രത്തിൽ നടന്ന ക്രമക്കേടിൽ ഉദ്യോഗസ്‌ഥരെ താക്കീത് ചെയ്‌തിരുന്നതായും യൂത്ത്‌ലീഗ് പ്രവർത്തകർ അറിയിച്ചു. വിഷയത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർക്കും കളക്‌ടർക്കും പരാതി അയച്ചതായും യൂത്ത്‌ലീഗ് പറഞ്ഞു.
തെറ്റ് പറ്റിയെന്നും മേലിൽ ആവർത്തിക്കില്ലെന്നും ആരോഗ്യ വകുപ്പിനും അംഗങ്ങൾക്കും പഞ്ചായത്ത് പ്രസിഡണ്ട് നൽകിയ ഉറപ്പിനെ തുടർന്നാണ് ഇന്നത്തെ പ്രതിഷേധം പിരിച്ചുവിട്ടതെന്ന് യൂത്ത്‌ലീഗ് അറിയിച്ചു. ജാഫർ പുൽവെട്ട, അഡ്വ എൻ മുഹമ്മദ് ബാദുഷ, ആദിൽ ജഹാൻ, ഷൈലേഷ് ഖാൻ, കെടി അനീസുദ്ധീൻ, ഡോ സൈനുൽ ആബിദീൻ ഹുദവി, മുസ്‌തഫ മുത്തു, ഇയാസ് കേരള, ഫഹദ് പയ്യാക്കോട് എന്നിവർ മാർച്ചിന് നേതൃത്വം കൊടുത്തു.
Most Read: വാരാന്ത്യ ലോക്ക്ഡൗൺ തുടരും; സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവില്ല