കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ എൻഐഎ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. നാലാം പ്രതി വിജിത്ത് വിജയനെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. വിജിത്ത് മാവോയിസ്‌റ്റ് സംഘടനകളിലെ സജീവ അംഗമായിരുന്നു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
മാവോയിസ്‌റ്റ് രേഖകൾ വിവർത്തനം ചെയ്യുന്നതിനും നിരോധിത സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനും വിജിത്ത് പ്രധാന പങ്കുവഹിച്ചതായി എൻഐഎ കുറ്റപത്രത്തിൽ വ്യക്‌തമാക്കുന്നു. കൂടാതെ അലൻ ഷുഹൈബിനെ സംഘടനയിൽ ചേരാൻ പ്രേരിപ്പിച്ചതും റിക്രൂട്ട് ചെയ്‌തതും വിജിത്ത് ആണെന്നും കുറ്റപത്രത്തിൽ ഉണ്ട്.
ഇക്കഴിഞ്ഞ ജനുവരി 21നാണ് പന്തീരാങ്കാവ് യുഎപിഎ കേസിൽ വയനാട് സ്വദേശി വിജിത്ത് വിജയനെ എൻഐഎ കൊച്ചി യൂണിറ്റ് അറസ്‌റ്റ് ചെയ്‌തത്. എന്‍ജിനീയറിംഗ് ബിരുദധാരിയായ ഇയാൾ കല്‍പ്പറ്റ പുഴമുടി സ്വദേശിയാണ്.
അതേസമയം കഴിഞ്ഞ സെപ്റ്റംബറിൽ അലൻ ഷുഹൈബിനും, താഹ ഫസലിനും വിചാരണക്കോടതി ജാമ്യം നൽകിയിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ ജനുവരിയിൽ താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2019 നവംബര്‍ ഒന്നിനായിരുന്നു മാവോയിസ്‌റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവില്‍ നിന്നും ഇരുവരെയും പോലീസ് അറസ്‌റ്റ് ചെയ്‌തത്. നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചാണ് ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തിയത്.
Most Read: വാരാന്ത്യ ലോക്ക്ഡൗൺ തുടരും; സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവില്ല