തിരുവനന്തപുരം: വാക്‌സിൻ ക്ഷാമം ‘ക്രഷിങ് ദ കർവ്’ കർമ പദ്ധതിയിലൂടെ ആരോഗ്യവകുപ്പ് തുടക്കമിട്ട മെഗാ വാക്‌സിനേഷന് തിരിച്ചടിയാകുന്നു. തിരുവനന്തപുരം, എറണാകുളം ഉൾപ്പടെ അഞ്ച് ജില്ലകളിൽ കോവീഷീൽഡ് വാക്‌സിന്റെ സ്‌റ്റോക്ക് പൂർണമായും തീർന്നു. എറണാകുളത്തെ മേഖല സംഭരണ കേന്ദ്രത്തിലും കോവീഷീൽഡ് സ്‌റ്റോക്കില്ല.
കഴിഞ്ഞ ദിവസം സംസ്‌ഥാനത്ത് രണ്ട് ലക്ഷം കോവാക്‌സിൻ എത്തിച്ചിരുന്നു. എന്നാൽ കോവാക്‌സിന്റെ തുടർലഭ്യത സംബന്ധിച്ച് അനിശ്‌ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത് തൽക്കാലം മെഗാ വാക്‌സിനേഷന് ഉപയോഗിക്കേണ്ട എന്നാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. അതുകൊണ്ടുതന്നെ മിക്ക ജില്ലകളിലും ഇന്ന് ക്യാംപുകൾ മുടങ്ങുന്ന സ്‌ഥിതിയാണ്.
അതേസമയം ഇന്ന് വൈകിട്ട് കൂടുതൽ ഡോസ് കോവീഷീൽഡ് വാക്‌സിൻ എത്തുമെന്നാണ് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നത്. വാക്‌സിൻ എത്തി ജില്ലകളിലേക്ക് കൈമാറിയാൽ മാത്രമേ നാളെ മെഗാ ക്യാംപുകൾ പുനരാരംഭിക്കാനാകൂ.
ചൊവ്വാഴ്‌ച തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളിലും ഗ്രാമീണ മേഖലകളിലെ സർക്കാർ ആശുപത്രികളിലും വാക്‌സിനേഷൻ തടസപ്പെട്ടിരുന്നു. വാക്‌സിൻ ഇല്ലാത്തതിനാൽ കോവീഷീൽഡ് രണ്ടാം ഡോസ് കുത്തിവെപ്പെടുക്കാൻ എത്തിയവർക്കും മടങ്ങിപ്പോകേണ്ടിവന്നു. ചില ആശുപത്രികളിൽ ഇന്ന് കോവാക്‌സിൻ ലഭ്യമാകുമെങ്കിലും കോവീഷീൽഡ് രണ്ടാം ഡോസ് കുത്തിവെപ്പ് നടക്കില്ല.
2.65 ലക്ഷത്തിലേറെ പേർക്കാണ് മാസ് വാക്‌സിനേഷന്റെ രണ്ടാംദിനമായ തിങ്കളാഴ്‌ച വാക്‌സിൻ നൽകിയത്. എന്നാൽ കോവീഷീൽഡ് സ്‌റ്റോക്ക് കുറഞ്ഞതോടെ ചൊവ്വാഴ്‌ച കുത്തിവെപ്പ് എടുക്കാനായത് 1.67 ലക്ഷത്തോളം പേർക്ക് മാത്രമാണ്. ക്ഷാമം തുടർന്നാൽ വാക്‌സിനേഷനിലൂടെ കോവിഡ് രണ്ടാം തരംഗം പ്രതിരോധിക്കാനുള്ള നീക്കം പ്രതിസന്ധിയിൽ ആകുമെന്നത് ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്.
19000ത്തിൽ താഴെ ആളുകൾ മാത്രമാണ് വിഷു അവധി ദിനമായ ഇന്നലെ സംസ്‌ഥാനത്ത് ആകെ വാക്‌സിനെടുത്തത്.
Read Also: എസ്എസ്എൽസി, പ്ളസ്‌ടു പരീക്ഷകൾക്ക് മാറ്റമില്ല; നിയന്ത്രണങ്ങൾ കർശനമാക്കും