തിരുവനന്തപുരം: പേരൂർക്കട ദത്ത് കേസിൽ അനുപമക്ക് കുഞ്ഞിനെ തിരികെ ലഭിച്ചതിൽ പ്രതികരിച്ച് വടകര എംഎല്‍എ കെകെ രമ. സ്വന്തം കുഞ്ഞിനെ അനുപമ ഏറ്റുവാങ്ങുമ്പോള്‍ യാഥാസ്ഥിതിക സദാചാര മൂല്യങ്ങളുടെ മേല്‍ നൈതിക ബോധ്യം നേടിയ മഹാ വിജയത്തിന്റെ നേര്‍ച്ചിത്രമാണ് നടന്നതെന്ന് അവര്‍ പറഞ്ഞു.
“ഒരു കാര്യം ആവര്‍ത്തിച്ച് ഉറപ്പിക്കേണ്ടതുണ്ട്. ശിശു സംരക്ഷണത്തിന് ഉത്തരവാദപ്പെട്ട സ്‌ഥാനത്ത് ഇരിക്കുന്നവര്‍ അറിഞ്ഞും ആസൂത്രണം ചെയ്‌തും നിര്‍വഹിച്ച ഈ കുട്ടിക്കടത്തിന്റെ മുഴുവന്‍ ഉള്ളുകള്ളികളും വെളിവാക്കപ്പെടണം. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം”- കെകെ രമ കൂട്ടിച്ചേർത്തു.
ഇതിനിടെ സിഡബ്ള്യുസി ചെയർപേഴ്സൺ എൻ സുനന്ദക്ക് ബാലാവകാശ കമ്മിഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. സിഡബ്ള്യുസി ഭാരവാഹികൾ ഹിയറിംഗിന് ഹാജരാകാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് ബാലാവകാശ കമ്മീഷൻ വ്യക്‌തമാക്കി.
അതേസമയം അനുപമയുടെ പിതാവ് ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. കുഞ്ഞിനെ ദത്ത് നല്‍കിയത് നാട്ടുനടപ്പ് അനുസരിച്ചാണെന്നും അവിവാഹിതയായ മൂത്ത മകളുടെയും അനുപമയുടെയും കുഞ്ഞിന്റെയും ഭാവി കരുതിയാണ് കുഞ്ഞിനെ ദത്ത് നൽകിയതെന്നും ജയചന്ദ്രൻ കോടതിയിൽ പറഞ്ഞു. ഇക്കാര്യം അനുപയുടെ അനുവാദത്തോടെ തന്നെയാണ് നടത്തിയതെന്നും ജയചന്ദ്രൻ വാദിച്ചു.
എന്നാൽ സ്വാധീനമുള്ള വ്യക്‌തി എന്ന നിലക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് കേസിനെ അട്ടിമറിക്കാന്‍ കാരണമാകും എന്നാണ് പബ്ളിക് പ്രോസിക്യൂട്ടര്‍ ഹരീഷ് കുമാറിന്റെ വാദം. തിരുവനന്തപുരം ഏഴാം അഡീ. സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്.
Read also: അനുപമയുടെ പിതാവിന്റെ മുൻകൂർ ജാമ്യം; വാദം പൂർത്തിയായി