തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്‌പ്രസ് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നീട്ടി. ഈ മാസം 25ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. രണ്ടു ഘട്ടങ്ങളിലായി പാളങ്ങൾ നവീകരിക്കുമെന്നും റയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് വ്യക്‌തമാക്കി. നിരവധി പേരുടെ ആവശ്യം പരിഗണിച്ചാണ് സർവീസ് കാസർഗോഡ് വരെ നീട്ടാൻ തീരുമാനിച്ചത്.
മണിക്കൂറിൽ 70 മുതൽ 110 കിലോമീറ്റർ വരെ വേഗതയാണ് നിലവിലുള്ളത്. വേഗം കൂട്ടാൻ വളവുകൾ നികത്തണം. ഒന്നാംഘട്ടം ഒന്നര വർഷത്തിനകം പൂർത്തിയാക്കും. രണ്ടാംഘട്ടം പൂർത്തിയായാൽ 130 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാം. തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷൻ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തും. 2-3 വർഷം കൊണ്ട് ഇത് പൂർത്തിയാക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സിൽവർ ലൈനിൽ മുഖ്യമന്ത്രിയുമായി വൈകാതെ ചർച്ച നടക്കുമെന്നും റെയിൽവേ മന്ത്രി പറഞ്ഞു. ചർച്ചകൾക്കും പരിശോധനകൾക്കും ശേഷം കൂടുതൽ സ്‌റ്റോപ്പുകളുടെ കാര്യത്തിൽ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ എന്നാണ് ആദ്യം അറിയിച്ചിരുന്നത്. കാസർഗോഡ് ജില്ലയെ അവഗണിക്കുന്നു എന്ന രീതിയിൽ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ജനകീയ വികസന സമിതി മുതൽ പ്രാദേശിക രാഷ്‌ട്രീയ നേതൃത്വം വരെ കാസർഗോഡേക്ക് കൂടി ട്രെയിൻ വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിന്നു.
നിരവധി പേരാണ് പലവിധ കാര്യങ്ങൾക്കായി കാസർഗോഡ് ജില്ലയിൽ നിന്നും മറ്റും ജില്ലകളെ ആശ്രയിക്കുന്നത്. ഇവർക്ക് കൂടി ഉപകാരപ്പെടുന്ന രീതിയിൽ ട്രെയിൻ സർവീസ് മാറ്റണമെന്ന ആവശ്യമാണ് തുടക്കം മുതൽ ഉയർന്നു വന്നത്. പല നിവേദനങ്ങൾ നൽകിയിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോൾ ഒരു തീരുമാനം ഉണ്ടായിരിക്കുന്നത്. അതിനിടെ, വന്ദേഭാരതിന്റെ സമയക്രമവും ടിക്കറ്റ് നിരക്കും തീരുമാനിച്ചിരുന്നു.
തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.10ന് ആണ് ട്രെയിൻ പുറപ്പെടുക. ഉച്ചക്ക് 12.30 ഓടെ കണ്ണൂരിലെത്തും. കാസർഗോഡിലേക്ക് നീട്ടിയതിനാൽ പരിഷ്‌കരിച്ച സമയക്രമം ഉടൻ പുറത്തിറക്കിയേക്കും. എക്‌സിക്യൂട്ടിവ് കോച്ചിൽ ഭക്ഷണം ഉൾപ്പടെ തിരുവനന്തപുരം-കണ്ണൂർ നിരക്ക് 2400 രൂപയാണ്. എക്കണോമി കോച്ചിൽ ഭക്ഷണം ഉൾപ്പടെ തിരുവനന്തപുരം-കണ്ണൂർ നിരക്ക് 1400 രൂപയാണ്. 78 സീറ്റ് വീതമുള്ള എക്കണോമി കോച്ചുകളാണ് വന്ദേഭാരതിനുള്ളത്. 54 സീറ്റ് വീതമുള്ള രണ്ടു എക്‌സിക്യൂട്ടിവ് കോച്ചുകളും ഉണ്ട്. 44 സീറ്റ് വീതമുള്ള ഓരോ കോച്ചുകൾ മുന്നിലും പിന്നിലുമുണ്ടാകും.
Most Read: എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് എൻഐഎ ഏറ്റെടുത്തു; പ്രതി റിമാൻഡിൽ