കോട്ടയം: പാമ്പുകടിയേറ്റ് ചികിൽസയിൽ കഴിയുന്ന വാവ സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. 24 മണിക്കൂര്‍ മുതല്‍ 48 മണിക്കൂര്‍ വരെ ഇദ്ദേഹം ഐസിയുവില്‍ തുടരും.
വാവ സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ട് 60 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ന് രാവിലെ ആശുപത്രി അധികൃതർ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനിലാണ് വാവ സുരേഷ് ഡോക്‌ടർമാരോടും ജീവനക്കാരോടും സംസാരിച്ചുവെന്ന് അറിയിച്ചിരിക്കുന്നത്.
നിലവിൽ ഐസിയുവിൽ കഴിയുന്ന സുരേഷിനെ അധികം വൈകാതെ തന്നെ വാര്‍ഡിലേക്ക് മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം ഒരു ഘട്ടത്തില്‍ ആരോഗ്യനില മെച്ചപ്പോള്‍ മറ്റൊരു ഘട്ടത്തില്‍ സുരേഷ് അബോധാവസ്‌ഥയിൽ ആയിരുന്നു. എന്നാൽ ഇന്നലെയുണ്ടായിരുന്ന ആശങ്കകള്‍ അവസാനിപ്പിച്ച് ഇന്ന് പുലര്‍ച്ചയോടെ അദ്ദേഹം മെച്ചപ്പെട്ട ആരോഗ്യ നിലയിലേക്ക് എത്തുകയായിരുന്നു.
കണ്ണുതുറന്ന് സംസാരിച്ചതിനൊപ്പം അദ്ദേഹത്തിന്റെ ഹൃദയത്തിന്റെയും ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്കെത്തിയതായി ഡോക്‌ടർമാർ അറിയിച്ചു.
ജനുവരി 31നാണ് വാവ സുരേഷിന് പാമ്പിന്റെ കടിയേൽക്കുന്നത്. കോട്ടയം കുറിച്ചിയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെ കടി ഏല്‍ക്കുകയായിരുന്നു. കാല്‍ മുട്ടിന് മുകളിലായാണ് കടിയേറ്റത്. തുടര്‍ന്ന് സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് നില ഗുരുതരമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ആയിരുന്നു.
Most Read: വണ്ടിപ്പെരിയാർ പീഡനം; പോലീസിന് ഹൈക്കോടതിയുടെ വിമർശനം